കട്ടപ്പന: കൊവിഡ് ചികിത്സാകേന്ദ്രത്തിൽ രോഗികൾക്ക് നൽകിയ ഭക്ഷണത്തിൽ ചെള്ള്. കട്ടപ്പനയിലെ കോവിഡ് ഫസ്റ്റ് ലൈൻ കേന്ദ്രത്തിലാണ് ഉച്ചയ്ക്കും വൈകിട്ടും ചെള്ള് നിറഞ്ഞ ചോറ് നൽകിയത്. ഞായറാഴ്ചത്തെ ഉച്ചഭക്ഷണത്തിലെ ചോറിൽ ചെള്ളിനെ കണ്ടതോടെ ചികിത്സയിലുള്ളവർ നഗരസഭാദ്ധ്യക്ഷനെയും ആരോഗ്യ പ്രവർത്തകരെയും വിവരമറിയിച്ചു. ഉച്ചഭക്ഷണമില്ലാതെ വലഞ്ഞ രോഗികൾക്കും ജീവനക്കാർക്കും പിന്നീട് ലഘുഭക്ഷണമാണ് നൽകിയത്. എന്നാൽ രാത്രിയിൽ നൽകിയ ഭക്ഷണത്തിലും ചെള്ളിനെ കണ്ടതായി ആക്ഷേപമുണ്ട്.
രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണത്തിനായി 20,000ൽപ്പരം രൂപയാണ് നഗരസഭ ദിവസവും ചെലവഴിക്കുന്നത്. ചികിത്സയിലുള്ള ഒരാൾക്ക് 200 രൂപയോളം ഭക്ഷണത്തിനുമാത്രമായി വിനിയോഗിക്കുന്നുണ്ട്. തുടർച്ചയായി ഗുണനിലവാരമില്ലാത്ത ഭക്ഷണം രോഗികൾക്ക് നൽകിയതോടെ ജനകീയ ഹോട്ടൽ നടത്തിപ്പുകാരെ നഗരസഭ താക്കീത് ചെയ്തു. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെ മാനസികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ കേന്ദ്രത്തിൽ നിലവിൽ 60 രോഗികൾ ചികിത്സയിലുള്ളത്. 70 കിടക്കകൾ വരെ ക്രമീകരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കുടുംബശ്രീയുടെ ഭക്ഷണശാലയിൽ നിന്നു രോഗികൾക്ക് നൽകുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതെന്നാണ് ആക്ഷേപം.