വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ
തൊടുപുഴ: അമ്മയെ കഥാപാത്രമാക്കി ഡോക്ടർ മകന്റെ നർമ്മത്തിൽ ചാലിച്ച കൊവിഡ് പ്രതിരോധ ഡയലോഗുകൾ.
'അമ്മ: ഡാ, ഈ കപ്പ വറുത്തതൊന്നും തിന്നണ്ട. ചീർത്ത് വീർത്ത് വരുന്നത് നോക്ക്യേ, ഇതിലും നല്ലത് ദേ നെല്ലിക്ക ഉപ്പിലിട്ടതും ചുവന്നുള്ളി നെയ് ചേർത്ത് മൂപ്പിച്ചതുമുണ്ട്. ഇത് ഇടയ്ക്കിടയ്ക്ക് കഴിച്ചോ നല്ലതാ, ചക്കപ്പോത്ത് പോലെ വരികയുമില്ല".
മകൻ: "ഹാ കൊള്ളാലോ, എന്നാ പിന്നെ ഇതുവേണ്ട"... കൊവിഡ് പ്രതിരോധ ഹ്രസ്വചിത്രത്തിലെ രസകരമായ ഡയലോഗാണിത്.
തൊടുപുഴ ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ പെരുമ്പള്ളിച്ചിറ വാര്യത്ത് ഡോ. സതീഷ് വാര്യരും അമ്മ ഗീതയുമാണ് തകർത്തഭിനയിക്കുന്നത്.
അമ്മയും മകനും തമ്മിൽ അടുക്കളയിൽ നടക്കുന്ന രസമായ സംഭാഷണത്തിലൂടെ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ എങ്ങനെ കൊവിഡിനെ ചെറുക്കാമെന്ന് പറഞ്ഞു തരുന്നു.
അമ്മയും മകനും സൂപ്പർഹിറ്റ്
ആയുർവേദ വകുപ്പിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് സതീഷിന് ഈ ആശയം തോന്നിയത്.
സർക്കാർ നിർദ്ദേശങ്ങൾക്കൊപ്പം സ്വന്തമായി ഡയലോഗുകൾ ചേർത്ത് സ്ക്രിപ്റ്റ് തയ്യാറാക്കി. മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ചില സുഹൃത്തുക്കൾക്ക് വാട്ട്സ്ആപ്പിൽ നൽകി. തൊടുപുഴ കുമാരമംഗലം സ്കൂളിലെ അദ്ധ്യാപകനായ ബിനോയ് ഡോക്ടറുടെ പേര് സഹിതം മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചതോടെ വീഡിയോ തരംഗമായി. നാഷണൽ ആയുഷ് മിഷന്റെയടക്കം ഫേസ്ബുക്ക് പേജുകളിൽ വീഡിയോ പങ്കുവച്ചു. ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറടക്കം വിളിച്ച് അഭിനന്ദിച്ചു. അഭിനയം മനോഹരമായിട്ടുണ്ടെന്നും തുടരണമെന്നും നിരവധിപ്പേർ പറയുന്നുണ്ടെന്ന് അമ്മ ഗീത. ഭാരതീയ ചികിത്സാ വകുപ്പ് മുൻ ഡയറക്ടർ ഡോ.ആർ.ആർ.ബി വാര്യരുടെ മകനാണ് സതീഷ്. കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിലെ അദ്ധ്യാപിക രേഖയാണ് ഭാര്യ. ആറാം ക്ലാസ് വിദ്യാർത്ഥി വിശാൽ മകനാണ്.