തൊടുപുഴ: കൺസ്യൂമർഫെഡിന് കീഴിലുള്ള തൊടുപുഴയിലെ ത്രിവേണി സൂപ്പർമാർക്കറ്റിൽ നാല് ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തി. തുടർന്ന് സൂപ്പർമാർക്കറ്റിലെ എല്ലാം ജീവനക്കാരെയും താത്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിറുത്തി. രണ്ട് ദിവസം മുമ്പ് കൺസ്യൂമർഫെ‌ഡിന്റെ തന്നെ വിജിലൻസ് സംഘം സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് സാധനങ്ങളിൽ വൻതോതിലുള്ള കുറവ് കണ്ടെത്തിയത്. അരി,​ പഞ്ചസാര,​ വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളുടെ അളവിലാണ് വലിയ വ്യത്യാസം കണ്ടത്. തുടർന്ന് മാനേജരടക്കം എല്ലാ ജീവനക്കാരോടും താത്കാലികമായി ജോലിയിൽ നിന്ന് മാറി നിൽക്കാൻ റീജിയണൽ മാനേജർ അനിൽ സക്കറിയ ആവശ്യപ്പെടുകയായിരുന്നു. രണ്ട് സ്ഥിരം ജീവനക്കാരടക്കം ആറ് പേരാണ് സൂപ്പർമാറ്റിൽ ജോലി ചെയ്യുന്നത്. ഇതിന് ശേഷം തിങ്കളും ചൊവ്വയും സൂപ്പർമാർക്കറ്റ് പ്രവർത്തിച്ചില്ല. ബുധനാഴ്ച മുതൽ കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള മദ്യശാലകളിലുള്ള ജീവനക്കാരെ ഉപയോഗിച്ചാണ് സൂപ്പർമാർക്കറ്റ് പ്രവർത്തിച്ചത്. വിജിലൻസ് സംഘം ഇന്ന് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ ക്രമക്കേട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകു.