കാസർകോട്: കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ സമയത്ത് അതിർത്തിയിൽ മൺകൂനകൾ തീർത്ത് പാത അടച്ച കർണാടക നിലപാട് ആവർത്തിച്ച് കേരളവും തലപ്പാടി ദേശീയപാത ഒഴിച്ച് കർണ്ണാടക അതിർത്തിയിലെ റോഡുകളാണ് മണ്ണിട്ട് അടച്ചിരിക്കുന്നത്.
മഞ്ചേശ്വരത്ത് 20, ആദൂരിൽ നാല്, ബദിയടുക്കയിൽ മൂന്ന്, രാജപുരത്ത് രണ്ട് റോഡുകളാണ് പൊലിസിന്റെ നേതൃത്വത്തിൽ മണ്ണിട്ടടച്ച് ഗതാഗതം തടഞ്ഞത്. ആദൂർ മിഞ്ചപദവ്, ഈശ്വരമംഗല തുടങ്ങിയ പ്രദേശങ്ങളിലൂടെ അനധികൃതമായി അതിർത്തി കടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ കർശന പൊലീസ് നീരീക്ഷണം ഏർപ്പെടുത്താൻ ജില്ലാതല കൊവിഡ് കോർ കമ്മിറ്റി യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആളുകൾ പാസില്ലാതെ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഈ നടപടിയെന്നാണ് പൊലീസ് പറയുന്നത്. അതിർത്തിയിൽ രോഗവ്യാപനമോ, കൊവിഡ് രോഗം റിപ്പോർട്ട് ചെയ്ത സംഭവമോ ഇല്ലെന്ന് ഗ്രാമവാസികൾ പറയുന്നു. അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് പാസ് ഉപയോഗിച്ച് ഇരുഭാഗങ്ങളിലേക്ക് പോകാൻ സംവിധാനമുണ്ടെന്നാണ് അധികൃതർ പറയുന്നത്. വാഹനങ്ങൾ പോകുന്നത് പാസ് ഉപയോഗിച്ചായിരിക്കണം. തലപ്പാടി വഴി മാത്രമാണ് ജില്ലയിലേക്ക് പ്രവേശനം. നാട്ടുകാർക്ക് നടന്നുപോകുന്നതിന് വിലക്കൊന്നും ഏർപെടുത്തിയിട്ടില്ലെന്നും കളക്ടർ പറയുന്നു.
ദക്ഷിണ കന്നഡയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിലാണ് റോഡ് യാത്രകൾ നിയന്ത്രിക്കുന്നത്. കൊവിഡ് വ്യാപനം തുടങ്ങിയപ്പോൾ കേരളത്തിലും പ്രത്യേകിച്ച് അതിർത്തി ജില്ലയായ കാസർകോട്ടും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചപ്പോൾ കർണ്ണാടകം റോഡ് മണ്ണിട്ടച്ചതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.പന്ത്രണ്ടോളം പേരാണ് മംഗളൂരുവിലെ ആശുപത്രികളിൽ കൃത്യമായി എത്തിക്കാൻ കഴിയാതിരുന്നതിനാൽ മരിച്ചത്.കേന്ദ്രസർക്കാർ ഇടപെട്ടിട്ടുപോലും കർണാടക അതിർത്തി തുറന്നുകൊടുക്കാൻ തയ്യാറാകാതിരുന്നത് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.
ബൈറ്റ്
കാസർകോട്ടേക്ക് തലപ്പാടി ചെക്‌പോസ്റ്റ് വഴി കടന്നുവരാൻ മാത്രമേ നിലവിൽ അനുവദിക്കുന്നുള്ളൂ.പലരും മറ്റ് അതിർത്തി റോഡുകളിലൂടെ അനധികൃതമായി കടന്നുവരുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പൊലീസ് നിരീക്ഷണം ബലപ്പെടുത്തും. ഫോറസ്റ്റ് വകുപ്പിലെ ഓഫീസർമാരെ ജാൽസൂർ, തലപ്പാടി, പാണത്തൂർ അതിർത്തികളിൽ പൊലീസുകാരുടെ കൂടെ ഡ്യൂട്ടിക്ക് നിയോഗിക്കും
ഡോ ഡി .സജിത് ബാബു,( കാസർകോട് ജില്ലാ കളക്ടർ )