കണ്ണൂർ: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം എന്ന സർക്കാർ ഉത്തരവ് വിശ്വസിച്ച് വെടിയുതിർത്ത കോഴിക്കോട് താമരശേരി കോടഞ്ചേരിയിലെ കർഷകൻ എടപ്പാട്ട് ജോർജ് ജോസഫ് പെട്ടത് ഊരാക്കുടുക്കിൽ. വെടിവച്ചു കൊന്ന കാട്ടുപന്നിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന കേസിൽ കുരുങ്ങി നെട്ടോട്ടത്തിലാണ് പാവം.
ഏറെക്കാലത്തെ മുറവിളിയുടെ ഫലമായി മേയ് 18നാണ് മലയോര കർഷകർക്ക് ആശ്വാസം നൽകുന്ന ഉത്തരവിറങ്ങിയത്.
വെടിവയ്ക്കാൻ അധികാരം നൽകി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം പാനൽ ചെയ്ത അഞ്ചു പേരിൽ ഒരാളാണ് ജോർജ് ജോസഫ്. പുതിയ നിയമം ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത് കൂടിയാണ് കോടഞ്ചേരി.
തോക്ക് കൈവശമുണ്ട്. പക്ഷേ വെടിവയ്ക്കരുത്. എന്ന നിലയിലാണ് കർഷകർ. നേരത്തെ അഡിഷണൽ ജില്ലാ മജിസ്ട്രേട്ടുമാരാണ് പൊലീസ് റിപ്പോർട്ട് അനുസരിച്ച് കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ കർഷകർക്ക് തോക്ക് ലൈസൻസ് നൽകിയിരുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെ പേരുപറഞ്ഞ് മിക്ക കർഷകർക്കും തോക്ക് ലൈസൻസ് പുതുക്കി നൽകിയിരുന്നുമില്ല. അതിനിടെയാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.
പന്നിയൊന്നിന് 1000
പന്നിയെ വെടിവച്ച് കൊല്ലുന്ന എം പാനൽ ചെയ്ത കർഷകന് കിട്ടുന്നത് 1000 രൂപ.
അനുമതിക്കും കടമ്പകളേറെ
കാട്ടുമൃഗങ്ങളുടെ ശല്യം നേരിടാനാണ് സിങ്കിൾ ബാരൽ തോക്ക് നൽകിയിരുന്നത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ വൈൽഡ്ലൈഫ് വാർഡനോ രേഖാമൂലം അനുമതി നൽകുന്ന മുറയ്ക്കു വെടിവച്ചുകൊല്ലാൻ ലൈസൻസ് തോക്കുള്ളയാളയേ അനുവദിക്കൂ. ജനജാഗ്രതാസമിതിയുടെ ശുപാർശ സഹിതം ലഭിക്കുന്ന പരാതികൾ പരിശോധിച്ചാണ് അനുമതി നൽകേണ്ടത്. പന്നികൾ കാട്ടിലേക്കാണ് മുഖം തിരിച്ചു നിൽക്കുന്നതെങ്കിൽ വെടിവയ്ക്കരുത്. കാടിറങ്ങുകയാണെന്ന് തോന്നിയാൽ മാത്രമേ വെടിവയ്ക്കാൻ പാടുള്ളൂ. മുലയൂട്ടുന്ന പന്നികളെയും വെടിവയ്ക്കരുത്.
പത്ത് വർഷം മുമ്പ്
കാട്ടുപന്നികൾ 60940
പുതിയ കണക്കിൽ
9.5 ലക്ഷം
കാട്ടുപന്നികളുടെ ശല്യവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കിട്ടുന്നത്. അവയുടെ സത്യാവസ്ഥ പരിശോധിച്ചേ തോക്ക് ലൈസൻസ് നൽകാൻ കഴിയൂ. പുതിയ ഉത്തരവ് കർഷകർക്ക് ഗുണത്തിനുള്ളതുമാണ്
പി.കെ. അനൂപ് കുമാർ:
ഡി. എഫ്. ഒ, കാസർകോട്
കർഷക ദ്രോഹനയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം ശക്തിപ്പെടുത്തും. 11 മുതൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിച്ച് ഒപ്പ് ശേഖരിച്ച് സർക്കാരിന് നിവേദനം നൽകും.
അഡ്വ.വി.സി. സെബാസ്റ്റ്യൻ:
ദേശീയ സെക്രട്ടറി ജനറൽ ,
ഇൻഫാം