ambalakandam
മാടായിപ്പാറ

സമുദ്ര നിരപ്പിൽ നിന്നും 120 അടി ഉയരം, 600 ഏക്കർ വിസ്തീർണം.

പഴയങ്ങാടി: ഋതുഭേദങ്ങളുടെ മാറ്റങ്ങളിലൂടെ വിസ്മയം തീർക്കുന്ന മാടായിപ്പാറയാകെ ഹരിത വർണ്ണമണിഞ്ഞിരിക്കുകയാണ്. കടുത്ത വേനലിന്റെ സൂര്യതാപമേറ്റ് കരിഞ്ഞുണങ്ങിയ പുൽമേടുകൾ കാലവർഷത്തിൽ പച്ചപ്പിന്റെ പുതുനാമ്പ് തളിരിട്ട് ഹരിത തുരുത്തായി മാറി. ഏതു കാലാവസ്ഥയിലും വ്യത്യസ്തങ്ങളായ കാഴ്ചയാണ് മാടായിപ്പാറക്കുള്ളത്. കർക്കിടകത്തിൽ കാക്കപ്പൂക്കളാൽ നീല പരവതാനി വിരിച്ചും വർഷാരംഭത്തിൽ സ്വർണ്ണ വർണ്ണമണിഞ്ഞും കണ്ണിന് കുളിരേകുന്ന മാടായിപ്പാറ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്.

ഉത്തര കേരളത്തിലെ ഉൾനാടൻ കുന്നുകളിൽ ഏറെ പ്രശസ്തമായ മാടായിപ്പാറ നിരവധി ചരിത്ര മുഹൂർത്തങ്ങളുടെ സാക്ഷി കൂടിയാണ്. പാറയുടെ സമീപത്ത് കൂടി കടന്നുപോകുന്ന പുഴകളും അറബിക്കടലിന്റെയും ഏഴിമലയുടെയും സാമീപ്യവും ജലസമൃദ്ധി കാത്തു സൂക്ഷിക്കുന്നതിന് മാടായിപ്പാറയുടെ സമ്പുഷ്ടമായ ജൈവവൈവിധ്യ സാന്നിധ്യത്തിന് കഴിയുന്നു.

അപൂർവ്വങ്ങളായ പക്ഷികൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, പുൽച്ചെടികൾ, ചെറുതവളകൾ, ആമ്പലുകൾ, ഏതു വേനലിലും വറ്റാത്ത വടുകുന്ദ തടാകം, ചതുര കിണർ, മാടായിക്കോട്ട, ജൂതകുളം തുടങ്ങിയ ചരിത്ര സ്മാരകങ്ങളും മാടായിപ്പാറയുടെ പ്രതേകതയാണ്. പാറ പച്ച പ്പരവതാനി വിരിച്ചതോടെ പരിസ്ഥിതി പഠനത്തിനും സന്ദർശകരുടെ വരവിനും ഗണ്യമായ വർദ്ധനവ് വരും .