കണ്ണൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്കുകൾ നിർബന്ധമാക്കിയ സാഹചര്യത്തിൽ ഖാദി മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി സർക്കാർ ജീവനക്കാർക്ക് ഖാദി മാസ്‌കുകൾ നിർബന്ധമാക്കുന്നു. എല്ലാ സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസ്‌കുകൾ ഖാദി ബോർഡിൽ നിന്ന് വാങ്ങാൻ സർക്കാർ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ വിവിധ കേന്ദങ്ങളിൽ നിന്നായി മാസ്‌കുകളുടെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു.

നൂറിലേറെ തവണ കഴുകി ഉപയോഗിക്കാൻ പറ്റുന്ന കട്ടിയുള്ള 'മനില' തുണി ഉപയോഗിച്ചാണ് ഖാദി ബോർഡ് മാസ്‌ക്കുകൾ നിർമ്മിക്കുന്നത്. വിവിധ നിറങ്ങളിലുള്ള മാസ്‌കുകൾ ഖാദി ബോർഡിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാവും. മാസ്‌ക് ഒന്നിന് 15 രൂപയാണ് ഈടാക്കുന്നത്. എന്നാൽ 100 രൂപയ്ക്ക് വാങ്ങുകയാണെങ്കിൽ 13 രൂപ നിരക്കിൽ മാസ്‌ക് ലഭിക്കും.

കട്ടിയുള്ള തുണി ആയതിനാൽ മാസ്‌കുകൾക്ക് ഒരു പാളിയാണ്. ഇലാസ്റ്റിക് ഉള്ള മാസ്‌കുകളും കെട്ടാൻ കഴിയുന്ന മാസ്‌കുകളുമാണ് നിർമ്മിക്കുന്നത്. കണ്ണൂരിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ നിന്ന് മാത്രമായി അഞ്ചായിരത്തോളം മാസ്‌കുകളുടെ വിൽപ്പന ഉണ്ടായതായി മാനേജർ കെ.വി ഫാറൂഖ് പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള ട്രെൻഡി മാസ്‌കുകൾ വിപണിയിലിറക്കും. വസ്ത്രങ്ങൾ വാങ്ങുമ്പോൾ അവയ്ക്ക് അനുയോജ്യമായ മാസ്‌കുകൾ സൗജന്യമായി നൽകും. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ജില്ലയിൽ നിന്ന് ഇരുപതിനായിരത്തോളം മാസ്‌ക്കുകളാണ് വിറ്റഴിച്ചത്

- എൻ. നാരായണൻ

ഡെപ്യൂട്ടി ഡയറക്ടർ