പിണറായി : കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ പിണറായി ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. കെട്ടിടത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ഒൻപതിന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഒന്നര കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികൾ നടക്കുന്നത്. 30 പേർക്കുള്ള കിടത്തി ചികിത്സാ സൗകര്യം, പഞ്ചകർമ്മ ചികിത്സ, ലാബ് സൗകര്യം, തെറാപ്പി സൗകര്യം, യോഗ ഹാൾ, മരുന്ന് തയ്യാറാക്കുന്ന മുറി, ഫാർമസി തുടങ്ങിയവ രണ്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിലുണ്ടാകും. ആയുഷ് വകുപ്പിന്റെ 2019 20 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണം. സംരക്ഷണ ഭിത്തി, ചുറ്റുമതിൽ നിർമ്മാണം, റാംമ്പ് സൗകര്യം, പാർക്കിംഗ് സൗകര്യം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികൾക്കായി 2.25 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്.
നിലവിൽ പിണറായി ആയുർവേദാശുപത്രിയിൽ ഒ പി സൗകര്യം മാത്രമാണുള്ളത്. എരുവട്ടി പന്തക്കപ്പാറ ശ്രീനാരായണ വായനശാലയിൽ ഓൺലൈനായാണ് ഉദ്ഘാടനം നടക്കുക.