കൂത്തുപറമ്പ്: കൈതേരി എടത്തിലെ കെ.വി.സജീവനും കുടുംബത്തിനും പുതിയ വീടെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. സ്വപ്ന വീടിന്റെ ശിലാസ്ഥാപനം ലളിതമായ ചടങ്ങുകളോടെ ഇന്നലെ നടന്നു.
കേരളകൗമുദി വാർത്തയാണ് സജീവന്റെ ദുരവസ്ഥ പുറം ലോകത്തെത്തിച്ചത്. തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ അലുംനി അസോസിയേഷന്റെ നേതൃത്വത്തിലാണ് കൈതേരി എടത്തിലെ സജീവന്റെ കുടുംബത്തിന് പുതിയ വീട് നിർമ്മിച്ചുനൽകുന്നത്. ഫെയ്സ് ബുക്ക് കൂട്ടായ്മയിലൂടെയാണ് പൂർവ്വ വിദ്യാർത്ഥികൾ വീടു നിർമാണത്തിനാവശ്യമായ തുക കണ്ടെത്തിയത്. പത്തു ലക്ഷത്തോളം രൂപ ചിലവിലാണ് പുതിയ വീടിന്റെ നിർമാണം.
രോഗിയായ ഭാര്യയും ഭിന്നശേഷിക്കാരിയായ മകളും അടങ്ങുന്ന സജീവന്റെ കുടുംബം ശോചനിയാവസ്ഥയിലുള്ള വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിലെ ബസ് ക്ലീനർ കൂടിയായ സജീവന് തൊഴിലിൽ നിന്നുള്ള വരുമാനമായിരുന്നു ഏക മാർഗ്ഗം. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് തൊഴിലും വരുമാനവും ഇല്ലാതായതോടെ കടുത്ത പ്രയാസത്തിലായിരുന്നു കുടുംബം. ഇതിനിടയിൽ മഴയും ആരംഭിച്ചതോടെ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു വീട്.
ജില്ലാ പഞ്ചായത്തംഗം കാരായി രാജൻ ശിലാസ്ഥാപനം നിർവ്വഹിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാൽ ഡോ. ഒ.എ. ജോസഫ്, വാർഡ് മെമ്പർ കാഞ്ഞാൻ ബാലൻ, എൻജിനീയറിംഗ് കോളേജ് അലുംനി അസോസിയേഷൻ സെക്രട്ടറി കെ.ആർ. റിനിൽ, എം.കെ.സുധീർ കുമാർ തുടങ്ങിയവർ സംസാരിച്ചു.