തളിപ്പറമ്പ്: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇനിമുതൽ കൊവിഡ് രോഗികളെ നിരീക്ഷിക്കാൻ അത്യാധുനിക റോബോർട്ടും. ജപ്പാനിൽ സുഹൃത്ത് എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ടോമോ ഡാച്ചി എന്ന പേരാണ് ഇതിനു നൽകിയിരിക്കുന്നത്.
ആൻഡ്രോയിഡ് വേർഷനിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഹൈ റെസലൂഷൻ കാമറ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഈ റോബോർട്ട് സുഹൃത്ത്, രോഗിയുടെ വിവരങ്ങൾ അപ്പപ്പോൾ ഡോക്ടർക്കും നേഴ്‌സിനും കൈമാറും. ഓട്ടോമറ്റിക്കായി രോഗിയുടെ ബെഡ് തിരിച്ചറിഞ്ഞ് വിവരങ്ങൾ ഡോക്ടറുടെ ശ്രദ്ധയിലേക്കായി അപ്പപ്പോൾ കൈമാറുന്ന സംസ്ഥാനത്തെ ആദ്യത്തെ റോബോർട്ട് സംവിധാനമാണിത്. കൊവിഡ് രോഗികളുടെ അടുത്തേക്ക് ഓട്ടോമാറ്റിക്കായി പോകുന്ന വിധമാണ് ഈ റോബോട്ടിനെ ക്രമീകരിച്ചിരിക്കുന്നത്.
സീനിയർ ഡോക്ടർമാരുടെ റൗണ്ട്‌സിന് പുറമേയാണ് റോബോട്ട് വഴിയുള്ള പൂർണ്ണസമയ നിരീക്ഷണം. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് നിർദ്ദേശ പ്രകാരം അഞ്ചരക്കണ്ടിയിലെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രിൻസിപ്പാൾ ഡോ എ ബെൻഹാം, സിവിൽ എൻജിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ എ.എൻ. അഭിജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തിങ്ക് ഫോ ടെക്കുമായി ചേർന്നാണ് ഇത്തരമൊരു റോബോർട്ട് തയ്യാറാക്കി നൽകിയത്. രണ്ടു ലക്ഷത്തോളം രൂപ ചെലവു വരുന്ന റോബോർട്ട് ഇക്കോ ഗ്രീൻ കമ്പനിയാണ് മെഡിക്കൽ കോളേജിന് നൽകിയത്.
പ്രവർത്തനം ഇങ്ങനെ
ഹൈ റെസലൂഷൻ കാമറ വഴി ഐ.സി.യു മോണിറ്ററിൽ തെളിയുന്ന വെന്റിലേറ്റർ ഗ്രാഫ്, ഇ.സി.ജി ഗ്രാഫ്, ബി.പി, ഓക്‌സിജൻ സാച്ചുറേഷൻ, ഹാർട്ട് റേറ്റ് ഉൾപ്പടെ ഡോക്ടർക്കും നേഴ്‌സിനും പുറത്തുനിന്നുതന്നെ നിരീക്ഷിക്കാൻ കഴിയും. രോഗിയുമായി അതത് ഘട്ടത്തിൽ പുറത്തുള്ള ഡോക്ടർക്കും കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്നുവെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. സ്പെഷ്യലിസ്റ്റ് ഡോക്ടർക്ക് ഡ്യൂട്ടി ഡോക്ടറുടെ സഹായമില്ലെങ്കിലും ബെഡ് നമ്പർ അമർത്തിയാൽ ചികിത്സ സംബന്ധിച്ച വിശദാംശങ്ങൾ ടോമോഡാച്ചി നൽകും. ഒരേ സമയം ഒന്നിലേറെ ഡോക്ടർമാരുടേയും നേഴ്‌സിംഗ് ജീവനക്കാരുടേയും ശ്രദ്ധ രോഗികൾക്ക് ലഭിക്കും. രോഗിയുടെ ഇതുവരെയുള്ള ചികിത്സാകാര്യങ്ങൾ നിമിഷങ്ങൾക്കകം പുറത്തുനിന്നുൾപ്പെടെ അറിയാനും സാധിക്കും.