കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ ശസ്ത്രക്രിയ വിഭാഗം പൂർണമായും അടച്ചു. പുരുഷന്മാരുടെ ശസ്ത്രക്രിയ വാർഡായ എം.എസ് 1, സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡായ എഫ്.എസ് 2 എന്നിവയാണ് അടച്ചിട്ടത്.
ശസ്ത്രക്രിയയ്ക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഈ വിഭാഗത്തിലെ ജീവനക്കാരും ഡോക്ടർമാരും ക്വാറന്റൈനിൽ പ്രവേശിച്ചു. കൂടാതെ കൊയിലാണ്ടി സ്വദേശിയായ റേഡിയോഗ്രാഫർക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എക്സ്റേ, സി.ടി സ്‌കാൻ യൂണിറ്റുകളും അടച്ചിട്ടിരിക്കുകയാണ്. അണുനശീകരണം നടത്തിയശേഷം യൂണിറ്റ് തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം സർക്കാർ ക്വാറന്റൈനിൽ കഴിഞ്ഞശേഷം കൊവിഡ് പരിശോധന നടത്താതെ തിരികെ ജോലിയിൽ പ്രവേശിച്ച ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം ദിവസമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. അഞ്ചരക്കണ്ടി ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ഇവർ ക്വാറന്റൈനു ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് തിരികെ ഡ്യൂട്ടിക്ക് പ്രവേശിച്ചത്. ഇവിടെ ഇവർ രണ്ടുദിവസം ഡ്യൂട്ടി ചെയ്തിരുന്നു. ഇവരോടൊപ്പം ക്വാറന്റൈനിൽ ആറ് ജീവനക്കാർ ഉണ്ടായിരുന്നു. ഇതിൽ നാലു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നവർക്ക് ഡ്യൂട്ടിയിൽ പ്രവേശിക്കും മുമ്പ് കൊവിഡ് പരിശോധന ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.
നിലവിലുള്ള സാഹചര്യത്തിൽ ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള രോഗികളെ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഗുരുതര പ്രശ്നങ്ങളുള്ള രോഗികൾക്കു മാത്രമേ ഇനി കിടത്തി ചികിത്സ നൽകുകയുള്ളു.