ആറളം: ഇടതൂർന്ന മരങ്ങളും അതിനിടയിലൂടെ ഒഴുകുന്ന പുഴയും കുറ്റിക്കാടുകളും ഉൾപ്പെടുന്ന പ്രകൃതി രമണീയത മാത്രമല്ല ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ കാഴ്ചകൾ. തലയുയർത്തി നില്‍ക്കുന്ന കതിരേന്തിയ നെൽപ്പാടങ്ങളും ധാന്യച്ചെടികളും പച്ചക്കറി കൃഷികളും ഈ മണ്ണിന് അന്യമല്ല. ഫാം നിവാസികളുടെ രാപ്പകലില്ലാത്ത അദ്ധ്വാനത്തിന്റെ പ്രതിഫലമാണിത്.
ഈ പച്ചപ്പ് വീണ്ടെടുക്കുകയാണിവർ. കാർഷിക രംഗത്ത് വളരെയധികം നേട്ടങ്ങൾ കൈവരിച്ച് നിരവധി അംഗീകാരങ്ങൾക്ക് അർഹമായ ആറളം ആദിവാസി പുനരധിവാസ മേഖലയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 250 ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. കൃഷിവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെയാണ് ഇവിടെ കൃഷിയിറക്കിയത്.
150 ഏക്കർ സ്ഥലത്ത് കരനെൽകൃഷിയും അഞ്ച് ഏക്കർ സ്ഥലത്ത് തിന, ചാമ, മുത്താറി കൃഷിയും, 25 ഏക്കറോളം സ്ഥലത്ത് ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവിളകളും 12 ഏക്കറിൽ വാഴയുമാണ് ഇവർ കൃഷി ചെയ്യുന്നത്. വൈശാഖ്, ഉമ, ജ്യോതി തുടങ്ങിയ നെല്ലിനങ്ങളും പരമ്പരാഗതമായി അവർ കൃഷി ചെയ്തുവരുന്ന പാൽക്കയമ, ചെന്നെല്ല് തുടങ്ങിയവയുമാണ് കൃഷിയിറക്കിയിരിക്കുന്നത്.
അടുത്ത മാസം വിളവെടുപ്പ്
ബ്ലോക്ക് ഏഴ്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ ഊരുകൾ അടങ്ങുന്നതാണ് ആറളം ആദിവാസി പുനരധിവാസ മേഖല. പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ ഉൾപ്പെടുത്തി ഗ്രൂപ്പുകൾ തിരിച്ചാണ് പ്രവർത്തനം. ഇത്തരത്തിൽ 20ഓളം ഗ്രൂപ്പുകളാണ് ഇപ്പോഴുള്ളത്. സ്ത്രീകളും കുട്ടികളും ഒരു പോലെ കാർഷിക രംഗത്ത് സജീവമാണ്.
അടുത്ത മാസത്തോടെയാണ് കരനെൽ കൃഷിയുടെ വിളവെടുപ്പ് നടക്കുക. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഈ വർഷം കൃഷി വിപുലമാക്കിയതിനാൽ 2000 കിലോഗ്രാം വരെ നെല്ല് ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. നെൽകൃഷി വിളവെടുപ്പിന് ശേഷം 75 ഏക്കറോളം സ്ഥലത്ത് എള്ള് കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ കർഷകർ.