ഒരു നൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാൽ സായിപ്പ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് കേൾക്കാൻ തുടങ്ങിയതാണ് തലശേരി - മൈസൂരു റെയിൽപാത. പിന്നീട് സ്വതന്ത്ര ഇന്ത്യയിൽ ലാൽബഹദൂർ ശാസ്ത്രി റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് റെയിൽപ്പാത മോഹം വീണ്ടും മൊട്ടിട്ടു. തമിഴ്നാട്ടിലെ ട്രെയിൻ ദുരന്തത്തിന്റെ പേരിൽ ശാസ്ത്രി രാജിവച്ചതോടെ അതിന്റെ കാര്യത്തിലും തീരുമാനമായി. പിന്നീട് പതിറ്റാണ്ടുകാലം ഒരു അധികാരികളും ഇതേക്കുറിച്ച് കമ എന്ന് ഒരക്ഷരം മിണ്ടിയില്ല. കോഴിക്കോട് സർവകലാശാലയുള്ളപ്പോൾ കണ്ണൂരിനെന്തിന് ഒരു സർവകലാശാല, കോഴിക്കോട് മെഡിക്കൽ കോളജുള്ളപ്പോൾ കണ്ണൂരിനെന്തിന് മെഡിക്കൽ കോളേജ് എന്നൊക്കെ ചോദിച്ച വികസന വിരോധികൾ ശക്തമായി തലശേരി- മൈസൂരു റെയിൽപാതക്കെതിരെയും പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു. ബംഗ്ളൂരിലും മൈസൂരിലും വ്യാപാരം ചെയ്യുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്പെടുന്നതായിരുന്നു പദ്ധതി. തലശേരിയിൽ നിന്നു ബംഗളുവിരിലെത്താൻ എട്ടു മണിക്കൂർ യാത്ര വേണ്ടിയിരുന്ന സ്ഥാനത്ത് പുതിയ പാത വന്നാൽ അത് അഞ്ച് മണിക്കൂറായി കുറയും. അയ്യായിരം കോടിയോളം ചെലവ് വരുന്നതാണ് പദ്ധതി. ഇതിനു ശേഷം വന്ന റെയിൽപാതകളെല്ലാം പാളം കയറിയെങ്കിലും ഈ പദ്ധതി മാത്രം ഇപ്പോഴും തുടങ്ങിയിടത്തു തന്നെയാണ്. ഈ സർക്കാർ വന്ന ശേഷം പ്രത്യേകിച്ച് തലശേരിക്കാരൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനു വേണ്ടി നിരവധി ചർച്ചകളും മറ്റും നടത്തിയിരുന്നു. ഒടുവിൽ കേരള, കർണാടക ചീഫ് സെക്രട്ടറിമാർ തമ്മിലുള്ള ചർച്ച പോലും നിശ്ചയിച്ചെങ്കിലും അതും നടന്നില്ല.
റെയിൽപാതയ്ക്ക് തുരങ്കംവയ്ക്കുന്നത് കേരള- കർണാടക അന്തർസംസ്ഥാന ബസ് ലോബിയാണെന്നായിരുന്നു ആദ്യമേ ഉയർന്നു കേൾക്കുന്ന ആക്ഷേപം. പദ്ധതി മുന്നോട്ടുപോകാത്തതിനു പിന്നിൽ സ്വകാര്യ ബസ് ലോബിയും റെയിൽവേയും തമ്മിലുള്ള കള്ളക്കളിയാണെന്നും ആരോപണമുണ്ടായി. മലബാറിൽ നിന്നു ബംഗളുരുവിലേക്ക് പ്രതിദിനം നാനൂറോളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. തലശേരിയിൽ നിന്നു മാത്രമായി രാവിലെയും വൈകിട്ടുമായി 80 ബസുകളാണ് ബംഗളുരുവിലേക്ക് പോകുന്നത്. തലശേരിയിൽ നിന്നു ബംഗളൂരുവിലേക്ക് 700 മുതൽ 1400 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിലെ ബസ് ലോബികളാണ് ഈ സർവീസുകളെ നിയന്ത്രിച്ചിരുന്നത്.
തലശേരി - മൈസൂരു റെയിൽപാതയുടെ വിശദറിപ്പോർട്ട് പൂർത്തിയാക്കി സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം റെയിൽവേക്ക് സമർപ്പിച്ചിരുന്നുവെങ്കിലും ഇവരുടെ ഇടപെടലിനെ തുടർന്ന് ഒന്നും നടന്നില്ല. കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനിലെ ഉന്നതോദ്യോഗസ്ഥരെ ഈ സംഘം വിലയ്ക്കെടുക്കുകയായിരുന്നുവെന്നാണ് അക്കാലത്ത് ഉയർന്ന മറ്റൊരു ആരോപണം. റെയിൽവേ ചീഫ് പാസഞ്ചർ ട്രാഫിക് ഓഫീസിലെയും ചീഫ് ഓപ്പറേഷൻസിലെയും ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലായി.
പദ്ധതിച്ചെലവിന്റെ 51 ശതമാനം സംസ്ഥാന സർക്കാരും 49 ശതമാനം കേന്ദ്രസർക്കാരുമാണ് വഹിക്കേണ്ടത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് മൈസൂരു, ബംഗളൂരു ഭാഗത്തേക്ക് എളുപ്പവഴിയായിരിക്കും ഈ റെയിൽപാത.
തലശേരി - മൈസൂരൂ റെയിൽപാത ലാഭകരമാവില്ലെന്നും ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നുമായിരുന്നു ഡി.എം.ആർ.സി നേരത്തേ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് വിശദമായ സർവേ നടത്താൻ മറ്റൊരു ഏജൻസിയെ കണ്ടെത്താൻ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനോട് നിർദ്ദേശിച്ചു. കൊങ്കൺ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. അവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഒടുവിൽ അംഗീകരിച്ച റൂട്ട്
കർണാടകയിലെ പെരിയപട്ടണ, തിത്തിമത്തി, ബലാൽ, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാൽ, തൊണ്ടർനാട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂർ വഴി തലശേരിയിലെത്തുന്ന നിർദിഷ്ട പാതക്ക് 206 കിലോമീറ്ററാണ് ദൈർഘ്യം. രാജ്യത്തെ റെയിൽവേ ഭൂപടത്തിൽ വയനാടും ഇടംനേടുകയാണെന്ന പ്രത്യേകതയുമുണ്ട്.
റെയിൽപാതയുമായി ബന്ധപ്പെട്ട് കേരള- കർണാടക ചീഫ് സെക്രട്ടറിമാർ തമ്മിലുള്ള കൂടിക്കാഴ്ച അനിശ്ചിതമായി നീണ്ടതോടെ ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് അറിയിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കർണാടക ചീഫ് സെക്രട്ടറി കഴിഞ്ഞ മാസം കത്തയച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ കർണാടക ഇനിയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇതു സംബന്ധിച്ച് സമ്മർദ്ദം ചെലുത്തിയെങ്കിലും കർണാടക നിലപാട് അനുകൂലമായിട്ടില്ല.
കർണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലകൾക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണൽ വഴി റെയിൽപാത നിർമ്മിക്കണമെന്ന നിർദേശം കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷന് കർണാടക സർക്കാർ സമർപ്പിച്ചിരുന്നു. ഇതോടെ 11.5 കിലോമീറ്റർ ദൂരത്തിൽ നദിക്കടിയിലൂടെ ട്രെയിൻ ഓടും.11.5 കിലോമീറ്രർ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.
നിലവിൽ തലശേരിയിൽ നിന്ന് കോഴിക്കോട്, ഷൊർണ്ണൂർ വഴി ട്രെയിൻ മാർഗം ബംഗളൂരു എത്താൻ 15 മണിക്കൂർ വേണം. പുതിയ പാത വരികയാണെങ്കിൽ നാല് മണിക്കൂർ കൊണ്ട് 207 കിലോ മീറ്റർ പിന്നിട്ട് മൈസൂരിലെത്താം. അവിടെ നിന്ന് മൂന്ന് മണിക്കൂറിൽ ബംഗളൂരിവിലേക്കും.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് മൈസൂരു, ബംഗളൂരു ഭാഗത്തേക്ക് എളുപ്പവഴിയായിരിക്കും ഈ റെയിൽപാത. തലശേരി - മൈസൂരൂ റെയിൽപാത ലാഭകരമാവില്ലെന്നും ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നുമായിരുന്നു ഡി.എം.ആർ.സി നേരത്തേ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് വിശദമായ സർവേ നടത്താൻ മറ്റൊരു ഏജൻസിയെ കണ്ടെത്താൻ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനോട് നിർദ്ദേശിക്കുകയും കൊങ്കൺ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഇത്രയൊക്കെയായിട്ടും എന്താണ് പാത വൈകുന്നതെന്ന കാര്യത്തിൽ ഒരെത്തും പിടിയുമില്ല. എന്തായാലും മലബാറുകാർ ശുഭാപ്തിവിശ്വാസക്കാരാണ്. പാത വരും വരാതിരിക്കില്ല....