കാസർകോട്:കൊവിഡിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷം എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചായിരിക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള അധികൃതരുടെ എല്ലാ ശ്രമങ്ങളിലും എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ പറഞ്ഞു.
കണ്ടെയിൻമെന്റ് സോണുകളിൽ പെരുന്നാൾ നിസ്‌കാരം ഒഴിവാക്കണം. കണ്ടെയിൻമെന്റ് സോണുകളിൽ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പെരുന്നാൾ നിസ്‌കാരത്തിന്റെ കാര്യത്തിലും ബാധകമാണ്. നിരോധനാജ്ഞ നിലനിൽക്കുന്ന മേഖലകളിൽ പള്ളികൾക്ക് പുറത്തോ, മറ്റോ നിസ്‌കാരം പാടില്ല. ഈദ്ഗാഹുകളിൽ ഇത്തവണ നിസ്‌കാരം ഒഴിവാക്കണമെന്ന് നേരത്തെ തന്നെ സർക്കാർ നിർദ്ദേശിച്ചിരുന്നു. പരമാവധി നൂറുപേർക്കാണ് പള്ളികളിൽ നിസ്‌കരിക്കാൻ അനുമതി ഉള്ളതെങ്കിലും രണ്ട് മീറ്റർ അകലം പാലിച്ച് മാത്രമേ ആളുകൾ പള്ളികളിൽ ഇരിക്കാൻ പാടുള്ളൂ. നൂറ്‌പേർക്ക് ഒന്നിച്ച് നിസ്‌കരിക്കാൻ സൗകര്യമില്ലാത്ത പള്ളികളിൽ നൂറുപേരെ തികയ്ക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകരുത്. അധികൃതരുടെ എല്ലാവിധ നിർദ്ദേശങ്ങളും അനുസരിച്ചായിരിക്കണം ആഘോഷം. ഒരിടത്തും ആളുകൾ കൂടി നിൽക്കരുത്. പള്ളികളിൽ ഭക്ഷണവും മറ്റും വിതരണം ചെയ്യുന്നത് ഒഴിവാക്കണം. പള്ളികളിൽ കൃത്യമായി രജിസ്റ്റർ സൂക്ഷിക്കുകയും സാനിറ്റൈസറും മാസ്‌കും നിർബന്ധമായും ഉപയോഗിക്കുകയും ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.