കോഴിക്കോട്: ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഇനി ടെൻഷൻ വേണ്ട, വാട്‌സ് ആപ്പ് 'ഒറ്റമൂലി 'യുമായി നടുവണ്ണൂർ പഞ്ചായത്ത്.
ഒറ്റപ്പെടലിന്റെ പിരിമുറുക്കം മാറ്റാൻ ചിരിയും ചിന്തയുമായാണ് 'ക്വാറന്റൈൻ ഡേയ്‌സ് ' വാട്‌സ് ആപ്പ് കൂട്ടായ്മ മുറികളിലെത്തുന്നത്. വിവിധ മേഖലകളിലെ പ്രശസ്തരോട് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സംവാദവുമാകാം. ക്വാറന്റൈനിൽ കഴിയുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷം ഭരണസമിതി അംഗങ്ങൾ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൽ.എൻ.ഷിജുവാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിടയും ഭരണസമിതി അംഗങ്ങളും പൂർണ പിന്തുണയുമായി ഗ്രൂപ്പിലുണ്ട്. ഹയർസെക്കൻഡറി അദ്ധ്യാപകനായ എൻ.കെ സലീമാണ് വൈകുന്നേരങ്ങളിലെ '' കൂടെയുണ്ട് ഞാനും ' എന്ന കലാസാംസ്‌കാരിക പ്രവർത്തനങ്ങളുടെ കോ ഓർഡിനേറ്റർ.
ഒരാഴ്ച മുമ്പ് ആരംഭിച്ച ഗ്രൂപ്പിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ്, ഷാഹിന, ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്‌സിംഗ് ഓഫീസറും കൊവിഡ് മുക്തനുമായ എസ്. ലെനീഷ്, നടുവണ്ണൂരിലെ ജനകീയ ഡോക്ടർ ശങ്കരൻ നമ്പൂതിരി, മണിപ്പാൽ മെഡിക്കൽ കോളേജിലെ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി ട്രെയിനി അശ്വതി സമ്പത്ത്, ചലച്ചിത്ര നടനും മാദ്ധ്യമ പ്രവർത്തകനുമായ കെ.കെ മൊയ്തീൻ കോയ, വയനാട് ജില്ലാ സാമൂഹിക നീതി വകുപ്പിലെ പ്രെബേഷൻ ഓഫീസർ അഷറഫ് കാവിൽ തുടങ്ങിയവർ ഇതിനോടകം സംവാദം നടത്തി. ഗ്രൂപ്പിലെ അംഗങ്ങളും ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. ക്വാറന്റൈനിൽ കഴിയുന്നവർക്ക് പാടാനും കഥ പറയാനുമെല്ലാം ഗ്രൂപ്പിൽ അവസരമുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പ്രവാസികൾ തുടങ്ങിയവരും വാട്‌സ് ആപ്പിൽ അംഗങ്ങളാണ്. നടുവണ്ണൂരിന്റെ മാതൃക മറ്റ് പഞ്ചായത്തുകളിലും വ്യാപിപ്പിക്കുന്നതിന് സംവിധാനമൊരുക്കുമെന്ന് കളക്ടർ എസ്. സാംബശിവ റാവു പറഞ്ഞു.