surendran

കോഴിക്കോട്: രാജ്യസുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയായി മാറിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർക്കെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയും സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കർ ഇതൊക്കെ ചെയ്യുമെന്ന് മലയാളികൾ വിശ്വസിക്കില്ല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്‌സൺ കോർണറിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. ഈ കേസിൽ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് എങ്ങനെ ബന്ധപ്പെട്ടുവെന്ന് കൂടി അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സ്ഥാപനത്തിന് വേണ്ടി ശിവശങ്കർ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം കൈപ്പിടിയിലൊതുക്കാൻ ഇടതുസർക്കാർ ശ്രമിച്ചത് ദുരൂഹമാണ്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ വിമാനത്താവളത്തിൽ സ്ഥിരമായി കറങ്ങിനടക്കാറുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ചില ഉന്നത പൊലീസ് ഓഫീസർമാരുടെ സംരക്ഷണയിലാണ് സ്വപ്ന സുരേഷെന്ന് വാർത്തകൾ വരുന്നുണ്ട്. സ്വന്തം മൂക്കിന് താഴെയുള്ള വിവാദ വനിതയെ കണ്ടെത്താനാവുന്നില്ലെങ്കിൽ പിന്നെന്തിനാണ് ആഭ്യന്തരവകുപ്പെന്നും സുരേന്ദ്രൻ ചോദിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, കെ.പി.പ്രകാശ്ബാബു, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ എന്നിവരും പ്രസംഗിച്ചു.