രണ്ടു വിള നെൽകൃഷിയും പച്ചക്കറി, തീറ്റപ്പുൽ കൃഷികളും നടത്തും

കൽപ്പറ്റ: കാരാപ്പുഴ ജലസേചന പദ്ധതി പ്രദേശത്ത് തരിശായി കിടക്കുന്ന അമ്പത് ഏക്കറോളം സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പരിസ്ഥിതി സൗഹൃദ കൃഷി ആരംഭിക്കും. സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാരാപ്പുഴ ഇറിഗേഷൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് കൃഷി ആരംഭിക്കുവാൻ തീരുമാനിച്ചത്.

ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രത്യേക അനുവാദം വാങ്ങിയാണ് പദ്ധതി നടപ്പിലാക്കുക. മുപ്പത് ഏക്കർ സ്ഥലത്ത് ഇരു വിളയായി നെൽകൃഷി ഇറക്കും. ആഗസ്റ്റ് മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന നഞ്ചകൃഷിയും ജനുവരിയിൽ ആരംഭിച്ച് മെയ് മാസത്തിൽ അവസാനിക്കുന്ന പുഞ്ചകൃഷിയുമാണ് നടത്തുക.

കനാലിനായി ഏറ്റെടുത്ത് തരിശായി കിടക്കുന്ന 20 ഏക്കറോളം സ്ഥലത്ത് ശീതകാല പച്ചക്കറി കൃഷി നടത്താനും യോഗത്തിൽ തീരുമാനിച്ചു.

കൽപറ്റ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കർഷക ഗ്രൂപ്പുകൾ വഴിയും പുതുതായി രൂപീകരിക്കുന്ന കർഷക കൂട്ടായ്മകൾ വഴിയും ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യത യോഗം ചർച്ച ചെയ്തു.

ക്ഷീര വികസന വകുപ്പുമായി ചേർന്ന് തീറ്റപ്പുൽ കൃഷി ചെയ്യുന്ന കാര്യവും പരിഗണിക്കും. മുട്ടിൽ, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ കർഷകർക്ക് പദ്ധതി സഹായകമാകുമെന്ന് സി.കെ ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു.
യോഗത്തിൽ കാരാപ്പുഴ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, അസിസ്റ്റന്റ് എഞ്ചിനീയർ ജിസ്ന, പ്രിൻസിപ്പൽ കൃഷി ഓഫീസർ സജിമോൻ കെ വർഗ്ഗീസ്, ഡെപ്യൂട്ടി ഡയറക്ടർ (വെജിറ്റബിൾ) ടി. സിബിൽ നീണ്ടിശ്ശേരി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. മമ്മൂട്ടി, മുട്ടിൽ കൃഷി ഓഫീസർ കെ.ടി. ശ്രീകാന്ത്, മേപ്പാടി കൃഷി ഓഫീസർ ശാലിനി, മൂപ്പൈനാട് കൃഷി ഓഫീസർ മറിയുമ്മ തുടങ്ങിയവർ പങ്കെടുത്തു.

(ചിത്രം)

സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷിയിറക്കാൻ കണ്ടെത്തിയ കാരാപ്പുഴയിലെ പദ്ധതി പ്രദേശം സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു