കൽപ്പറ്റ: സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് ജില്ലയായി വയനാട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതുസ്ഥാപനങ്ങളുടെയോ വകുപ്പുകളുടെയോടെ, വ്യക്തികളുടെയോ നേതൃത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി മനുഷ്യ നിർമ്മിത ചെറുവനങ്ങൾ സൃഷ്ടിക്കുകയാണ് പച്ചത്തുരുത്തിന്റെ ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ പരിപാലനവും ഉറപ്പ് വരുത്തുന്നു.
ജില്ലയിൽ 26 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി 18.66 ഏക്കറിൽ 33 പച്ചത്തുരുത്തുകൾ സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. 463 വള്ളിച്ചെടികളും 94 കുറ്റിച്ചെടികളും ഉൾപ്പെടെ ആകെ 11609 തൈകൾ നട്ടു. പച്ചത്തുരുത്തുകൾക്ക് മുള, ചെമ്പരത്തി, ചീമക്കൊന്ന തുടങ്ങിയ ചെടികൾകൊണ്ട് ജൈവവേലിയും തിരിച്ചറിയാൻ ബോൻഡും സ്ഥാപിച്ചിട്ടുണ്ട്.

നെന്മേനി ഗ്രാമപഞ്ചായത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിച്ചിട്ടുള്ളത് 4 എണ്ണം. പാപ്ലശ്ശേരി വെള്ളിമല ഉമാമഹേശ്വര ക്ഷേത്രത്തിൽ മനുഷ്യനിർമിത കാവ് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പൂതാടി ഗ്രാമപഞ്ചാത്ത്.

2019 ൽ നട്ട 10,134 തൈകളിൽ ഈ പ്രാവശ്യം റീപ്ലാന്റിംഗ് ചെയ്തത് 1417 എണ്ണം മാത്രമാണ്. ഈ വര്ഷം 1475 തൈകൾ നട്ടു. ജില്ലയിൽ കുറഞ്ഞത് 50 പച്ചത്തുരുത്ത് എന്നതാണ് ഹരിത കേരളം ജില്ലാ മിഷന്റെ ലക്ഷ്യം.

എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രം കോർഡിനേറ്റർ പി.സി മജീദ് എന്നിവർക്ക് ബ്രോഷർ നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ സമ്പൂർണ്ണ പച്ചത്തുരുത്തിന്റെ ജില്ലാ പ്രഖ്യാപനം നടത്തി.