പന്തീരാങ്കാവ്: ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. കോഴിക്കോട് പെരുവയൽ വെള്ളിപറമ്പിൽ ഹാഷിം എന്ന മുന്ന (18), പന്നിയങ്കര ചക്കുംകടവ് എം.പി. ഫാസിൽ (18) എന്നിവരും പ്രായപൂർത്തിയാകാത്ത മൂന്നു പേരുമാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ നിന്ന് പിടിയിലായത്. പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്കെതിരെ ജൂവൈനൽ നിയമപ്രകാരം നടപടി സ്വീകരിക്കും. സംഘത്തിൽ നിന്ന് മൂന്ന് ബൈക്കുകളും പിടികൂടി. പന്തീരാങ്കാവ് സ്റ്റേഷനിലെ മറ്റൊരു ബൈക്ക് മോഷണക്കേസിൽ പെട്ടവരും സംഘത്തിലുണ്ട്. കോഴിക്കോട് ഡിസിപി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പന്തീരാങ്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ജൂൺ 23ന് പുലർച്ചെയാണ് കുന്നത്തുപാലം പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിലും കോന്തനാരി കൊല്ലറക്കൽ ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടത്തിയത്. പാലകുറുമ്പ ക്ഷേത്രത്തിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് മോഷ്ടാക്കളെ പിടികൂടുന്നതിന് സഹായകമായത്.