കോഴിക്കോട്: കൊവിഡ് കാലത്ത് ഫ്രീക്കന്മാരും ബസ് ഡ്രൈവർമാരും മത്സരയോട്ടം കുറച്ചതോടെ നിരത്തിൽ ആശ്വാസം. മുൻ വർഷങ്ങളെ അപേക്ഷിച്ച് റോഡപകടങ്ങളും മരണങ്ങളും 75 ശതമാനം വരെ കുറഞ്ഞെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. പരിക്ക് പറ്റിയാൽ ആശുപത്രിയിൽ പോകേണ്ടി വരുന്നതും കൊവിഡ് വരാൻ സാദ്ധ്യതയേറുമെന്ന ഭയവുമാണ് ഇവരെ 'നല്ല കുട്ടികളാ'ക്കിയത്.

യാത്രക്കാർ കുറഞ്ഞതോടെ ബസുകളും അപൂർവമാണ്. ഇതാണ് മത്സരയോട്ടം കുറയാൻ കാരണം. റോഡിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടില്ല. കേരളത്തിലെ റോഡ് അപകടങ്ങളുടെ പ്രധാന കാരണം അശ്രദ്ധമായ ഡ്രൈവിംഗും റോഡുകളുടെ ശോചനീയാവസ്ഥയുമാണ്.

കാൽനട യാത്രക്കാർക്കും

ആശ്വാസം

കഴിഞ്ഞ വർഷം വരെ ജില്ലയിൽ ഓരോ മാസവും 50-55 കാൽനടയാത്രക്കാർ വാഹനാപകടങ്ങളിൽ മരിച്ചിരുന്നു. ഈ വർഷം മെയ്-ജൂൺ മാസങ്ങളിൽ 10-15 ആയി ചുരുങ്ങി. കടകൾ നേരത്തെ അടക്കുന്നതോടെ രാത്രിയിൽ അധികം ആളുകൾ റോഡിൽ ഇല്ലാത്തതാണ് അപകടം കുറച്ചത്.

വർഷം-മാസം-അപകടം-മരണം-പരിക്ക്

2019- മേയ് -138- 19- 132

2019- ജൂൺ- 133-18-133

2020- മെയ്- 41- 5- 38

2020- ജൂൺ- 76- 9- 78