കൽപ്പറ്റ: ജില്ലയിൽ കൊവിഡ് വ്യാപന സാധ്യത മുന്നിൽ കണ്ട് രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രാഥമിക ചികിത്സാകേന്ദ്രങ്ങളായ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സി.എഫ്.എൽ.ടി.സി) സജ്ജീകരണം അന്തിമഘട്ടത്തിൽ. എട്ട്‌കേന്ദ്രങ്ങളിലായി 1500 ഓളം കിടക്കകൾ ഇന്നലെയോടെ സജ്ജമായി.
ജൂലൈ 23 നകം കിടക്കകളുടെ എണ്ണം 2500 ആക്കി വർധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം പൂർത്തിയാക്കി വരുന്നത്.
നിലവിൽ കൊവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിക്കു കീഴിൽ നല്ലൂർനാട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 144 കിടക്കകളും മാനന്തവാടി ഗവ.കോളേജിൽ 100 ഉം ദ്വാരക പാസ്റ്ററൽ സെന്ററിൽ 70 ഉം മാനന്തവാടി വയനാട് സ്‌ക്വയറിൽ 30 ഉം കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 275 ഉം പൂക്കോട് നവോദയ സ്‌കൂളിൽ 480 ഉം കിടക്കകളാണ് സജ്ജീകരിച്ചത്.
ബത്തേരി താലൂക്കിൽ ബത്തേരി ഡയറ്റിൽ 100, അദ്ധ്യാപക ഭവനിൽ 82, നൂൽപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 210 ഉം കിടക്കകൾ സജ്ജീകരിച്ചു.
വൈത്തിരി താലൂക്കിൽ വൈത്തിരി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 150 ഉം വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി 200 ഉം മേപ്പാടി പോളിടെക്നിക്കിൽ 150 ഉം കിടക്കകൾ ഉൾപ്പെടെ വിവിധകേന്ദ്രങ്ങളിൽ ആയിരത്തോളം രോഗികൾക്കുള്ള കിടത്തി ചികിത്സാ സൗകര്യം കൂടി രണ്ട് ദിവസത്തിനകം പൂർത്തിയാകും.
ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ളയുടെ നിർദ്ദേശ പ്രകാരം ജില്ലാ നിർമ്മിതികേന്ദ്രയാണ് ഒരാഴ്ചയ്ക്കകം ഇത്രയും കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ സജ്ജീകരിച്ചത്. ജൂലൈ 13 ന് ആരംഭിച്ച ജോലികൾ 10 ദിവസം പിന്നിടുന്നതോടെ 2500 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
കട്ടിൽ, ബെഡ്, ബെഡ്ഷീറ്റ്, തലയിണ, സൈനേജുകൾ, മൊബൈൽ ചാർജിങ് സൗകര്യം,ടോയ്ലറ്റ് ബാത്ത്റൂമുകൾ, ഡ്രിപ് സ്റ്റാൻഡ് തുടങ്ങിയ സൗകര്യങ്ങളാണ് സി.എഫ്.എൽ.ടി.സികളിൽ ഒരുക്കുന്നത്.
ചെലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കട്ടിലുകളും ബെഡുകളും പരമാവധി പുതിയത് വാങ്ങാതെ സമീപത്തെ ഹോസ്റ്റലുകളിൽ നിന്നും മറ്റും എടുത്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ബെഡ്ഷീറ്റുകൾ പുതിയത് വാങ്ങുന്നു. തൃശ്‌ലേരി ട്രൈബൽ ഹാൻഡ്‌ലൂമിൽ നിന്നാണ് ബെഡ്ഷീറ്റുകൾ വാങ്ങുന്നതെന്ന് ജില്ലാ നിർമ്മിതികേന്ദ്ര എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സജീത്ത് അറിയിച്ചു.
നിർമ്മിതിയുടെ ചെയർമാൻ ജില്ലാ കലക്ടറും മെമ്പർ സെക്രട്ടറി മാനന്തവാടി സബ് കലക്ടർ വികല്പ് ഭരദ്വാജുമാണ്.
കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ തുടങ്ങുന്നതിനായി അയ്യായിരത്തിലധികം ബെഡുകൾക്കുള്ള സൗകര്യങ്ങൾ ഇതിനകം ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 2500 എണ്ണം പ്രവർത്തന സജ്ജമാകും.
നിലവിൽ മാനന്തവാടി ജില്ലാ ആശുപത്രിക്കു പുറമെ വയനാട് സ്‌ക്വയർ, പാസ്റ്ററൽ സെന്റർ എന്നിവിടങ്ങളിലാണ് രോഗികളെ ചികിത്സിക്കുന്നത്.
സി.എഫ്.എൽ.ടി.സികളുടെ സജ്ജീകരണം വേഗത്തിലാക്കുന്നതിനായി ഐ.എ.സ് ഉദ്യോഗസ്ഥയായഡോ. വീണ എൻ. മാധവനെ ജില്ലയിൽ സ്‌പെഷൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്.
എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, സ്‌പെഷൽ എൽ.എ ഡെപ്യൂട്ടി കലക്ടർ എൻ.ഐ ഷാജു ഡി.എം ഡെപ്യൂട്ടി കലക്ടർ കെ. അജീഷ് എന്നിവരാണ്‌നോഡൽ ഓഫീസർമാരായി പ്രവർത്തിക്കുന്നത്. ഡി.എം.ഒഡോ.ആർ.രേണുക, ജില്ലാ കൊവിഡ് നോഡൽ ഓഫീസർഡോ.പി. ചന്ദ്രശേഖരൻ, ജില്ലാ സർവൈലന്സ് ഓഫീസർ ഡോ. എസ്.സൗമ്യ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർഡോ. അഭിലാഷ് തുടങ്ങിയവർ ചികിത്സയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നു.