കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാല് പേർ ഇന്നലെ രോഗമുക്തി നേടി.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 314 ആയി. ഇതുവരെ 131 പേർ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്. 182 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ 178 പേർ ജില്ലയിലും 3 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവർ

ജൂലൈ നാലിന് മുംബൈയിൽ നിന്നു വന്ന് സ്ഥാപന നിരീക്ഷണത്തിലായിരുന്ന പുൽപ്പള്ളി സ്വദേശി (32 വയസ്സ്), ജൂലൈ 18ന് ബംഗളുരുവിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശി (29), കർണാടകയിൽ നിന്നു വന്ന് ജൂലൈ 11 മുതൽ ചികിത്സയിലുള്ള തൊണ്ടർനാട് സ്വദേശി 38 കാരന്റെ സമ്പർക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശികൾ (42 കാരിയും 21 കാരനും) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.

പുതുതായി നിരീക്ഷണത്തിലായത് 190 പേർ

251 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 3012 പേർ

ഇതുവരെ പരിശോധനയ്ക്കയച്ചത് 13740 സാമ്പിളുകൾ

11971 പേരുടെ ഫലം ലഭിച്ചു. 11657 നെഗറ്റീവ്

രോഗം ഭേദമായവർ

ജൂലൈ 13 മുതൽ ചികിത്സയിലുള്ള കാക്കവയൽ സ്വദേശി (62), ജൂലൈ 15 മുതൽ ചികിത്സയിലുള്ള വേലിയമ്പം സ്വദേശി (24), വെങ്ങപ്പള്ളി സ്വദേശി (26), കണിയാമ്പറ്റ സ്വദേശി (23) എന്നിവരാണ് പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടത്.

കണിയാമ്പറ്റ പഞ്ചായത്തിലെ 5, 11, 12 വാർഡുകൾ കണ്ടെയ്ൻമെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി.