ജില്ലാ ലാബിൽ 200 സാമ്പിൾ ഒരു ദിവസം പരിശോധിക്കാം

കൽപ്പറ്റ: സുൽത്താൻ ബത്തേരിയിലുള്ള ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ കൊവിഡ് 19 നുള്ള ആർ.ടി.പി.സി.ആർ പരിശോധന ഒരാഴ്ചയ്ക്കകം ആരംഭിക്കും. ആർ.ടി.പി.സി.ആർ മെഷീനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. രണ്ടു ദിവസത്തിനകം പി.സി.ആർ കാബിനറ്റ് കൂടി എത്തുന്നതോടെ ഐ.സി.എം.ആർ അംഗീകാരത്തിനായി അപേക്ഷ നൽകും. മൂന്ന് ദിവസത്തിനകം അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.

സംസ്ഥാന സർക്കാരിന്റെയും, നാഷണൽ ഹെൽത്ത് മിഷന്റെയും ആഭിമുഖ്യത്തിലാണ് ലാബിന് ആവശ്യമായ ഉപകരണങ്ങളും സൗകര്യങ്ങളും ലഭ്യമാക്കിയത്. രണ്ട് ഷിഫ്റ്റുകളായാണ് പരിശോധന നടക്കുക. ഒരു ഷിഫ്റ്റിൽ ആറ് ടെക്നീഷ്യൻമാർ, ഒരു മൾട്ടിടാസ്‌ക്കിങ് സ്റ്റാഫ്, സയന്റിഫിക് ഓഫീസർ, ലാബ് അസിസ്റ്റന്റ് എന്നിങ്ങനെ ഒമ്പത് ജീവനക്കാരുടെ സേവനം ലഭ്യമാക്കും. ലാബിലെ ജീവനക്കാരുടെ പൊതുസമ്പർക്കം ഒഴിവാക്കുന്നതിനായി പ്രത്യേക താമസ സൗകര്യം ഒരുക്കുന്നുണ്ട്.

ലാബിൽ ട്രൂനാറ്റ് പരിശോധനാ സൗകര്യവും കെ.എഫ്.ഡി പരിശോധനയും ലഭ്യമാണ്. നിലവിൽ ജില്ലയിലെ കൊവിഡ് സ്രവ പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് നടന്നുവരുന്നത്. ഇത് ഫലം വൈകുന്നതിന് ഇടയാക്കുന്നുണ്ട്. മഴ കനക്കുന്നതോടെ ചുരം വഴി സാമ്പിളുകൾ ആശുപത്രിയിൽ എത്തിക്കുന്നത് പ്രയാസമാകും.

ജില്ലയിൽ ഇതുവരെ 15,412 സ്രവ സാംപിളുകളുടെ പരിശോധനയാണ് പൂർത്തിയായത്. ഇതിൽ ആകെ 354 എണ്ണം പോസിറ്റീവാണ്. 14,090 ആർ.ടി.പിസി.ആർ. പരിശോധനയിൽ 334 ഉം 182 ട്രൂനാറ്റ് പരിശോധനയിൽ ഒന്നും 1140 ആന്റിജൻ പരിശോധനയിൽ 19 ഉം പോസിറ്റീവ് കേസുകളാണ് ഇതുവരെ കണ്ടെത്തിയത്.

പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസിലുള്ള വൈറോളജി ലാബ് കൂടി കൊവിഡ് പരിശോധനാ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇപ്പോൾ മൃഗങ്ങളുടെ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്ന മൂന്ന് ആർ.ടി.പി.സി.ആർ മെഷീനുകൾ ഇവിടെയുണ്ട്. ജില്ലാ ഭരണകൂടവുമായി എം.ഒ.യു ഒപ്പ് വെച്ചാൽ ഐ.സി.എം.ആറിന്റെ അംഗീകാരത്തോടെ പരിശോധന തുടങ്ങാനാകും. ഇതോടെ ജില്ലയിൽ വലിയ തോതിൽ കൊവിഡ് പരിശോധന സാദ്ധ്യമാകും.

ലാബ് സജ്ജമാക്കുന്നതിന്റെ ഭാഗമായി സൗകര്യങ്ങൾ വിലിരുത്തുന്നതിനായി എൻ.എച്ച്.എം ഡി.പി.എം ഡോ. ബി. അഭിലാഷ്, മൈക്രോ ബയോളജിസ്റ്റ് ഷഫീഖ് ഹസ്സൻ എന്നിവരുടെ നേതൃത്വത്തിൽ ലാബ് സന്ദർശിച്ചിരുന്നു.