copro

കോഴിക്കോട്: കൊവിഡ് നിയന്ത്രണം ഉറപ്പാക്കാനും ലംഘിച്ചാൽ നിയമ നടപടിയെടുക്കാനും വിവിധ സ്‌ക്വാഡുകളെ നിയോഗിച്ച് ജില്ലാ കളക്ടർ സാംബശിവ റാവു ഉത്തരവിറക്കി. വില്ലേജ് തല സ്ക്വാഡുകളിലേക്ക് വില്ലേജ് ഓഫീസറെയോ സ്‌പെഷ്യൽ വില്ലേജ് ഓഫീസറെയോ രണ്ട് ഷിഫ്റ്റുകളിലായി നിയോഗിക്കാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തി. തഹസിൽദാർ ആവശ്യപ്പെട്ടാൽ സ്‌ക്വാഡുകൾക്ക് പൊലീസ് സേവനം ലഭ്യമാക്കും.

നിയന്ത്രണം ലംഘിച്ചാൽ പൊലീസ് നടപടി സ്വീകരിക്കും. പൊതുജനാരോഗ്യവും ദുരന്തനിവാരണവും കണക്കിലെടുത്ത് ഇക്കാര്യത്തിൽ വിട്ടുവീഴ്ചകൾ അനുവദിക്കില്ല. നിയമ ലംഘനം കണ്ടാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനായി സ്‌ക്വാഡുകൾ ബന്ധപ്പെട്ട മേലുദ്യോഗസ്ഥനും താലൂക്കിലെ ഇൻസിഡന്റ് കമാൻഡർക്കും റിപ്പോർട്ട് ചെയ്യണം.

നിയമ ലംഘനം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഇൻസിഡന്റ് കമാൻഡർക്ക് കൈമാറണം, വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുത്തവരുടെ എണ്ണം നിബന്ധനകൾക്ക് വിധേയമായിരിക്കണം. പൊതുജനങ്ങളിൽ നിന്നും കൊവിഡ് -19 ജാഗ്രത പോർട്ടൽ വഴിയും ലഭിക്കുന്ന പരാതികൾ പരിശോധിച്ച് നടപടിയെടുക്കേണ്ട ചുമതലയും സ്‌പെഷ്യൽ സ്‌ക്വാഡുകൾക്കായിരിക്കും.

 ക്വിക് റെസ്‌പോൺസ് ടീം

കോഴിക്കോട് താലൂക്കിലെ പയ്യാനക്കൽ, മാറാട്, ബേപ്പൂർ, ചക്കുംകടവ്, കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി ടൗൺ, നടുവണ്ണൂർ, അരിക്കുളം, പേരാമ്പ്ര. വടകര താലൂക്കിലെ വടകര ടൗൺ, കല്ലാച്ചി, കക്കട്ടിൽ, ആയഞ്ചേരി, നാദാപുരം, വില്യാപ്പള്ളി. താമരശ്ശേരി താലൂക്കിലെ പൂനൂർ ടൗൺ, കൊടുവള്ളി ടൗൺ, താമരശ്ശേരി ടൗൺ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വില്ലേജുകളിലെ സ്‌ക്വാഡുകൾ ക്വിക് റെസ്‌പോൺസ് ടീമായി പ്രവർത്തിക്കണം.

ടീമിൽ വില്ലേജ് ഓഫീസർക്ക് പുറമേ പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശഭരണ പ്രതിനിധികൾ ഉണ്ടാവും. ക്വിക് റെസ്‌പോൺസ് ടീം ഉപയോഗിക്കുന്ന വാഹനങ്ങളിൽ പബ്ലിക് അഡ്രസ് സിസ്റ്റം ഉറപ്പാക്കുകയും പൊതുസ്ഥലങ്ങളിൽ ജനക്കൂട്ടം നിയന്ത്രിക്കാൻ ഇടപെടുകയും വേണം. ക്വിക് റെസ്‌പോൺസ് ടീമിലെ പൊലീസുകാരെ ജില്ലാ പൊലീസ് മേധാവിയും തദ്ദേശഭരണ പ്രതിനിധിയെ സെക്രട്ടറിയും ആരോഗ്യ പ്രവർത്തകരെ തദ്ദേശഭരണ സ്ഥാപനത്തിലെ ഹെൽത്ത് , മെഡിക്കൽ ഓഫീസറുമാണ് നിയമിക്കുക. സ്‌പെഷ്യൽ സ്‌ക്വാഡുകളുടെ നോഡൽ ഓഫീസറായി ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പ്രവർത്തിക്കും.