സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൊവിഡ് രോഗലക്ഷണം കണ്ടെത്തിയ പലചരക്ക് മൊത്തവിതരണ കടയായ മലബാർ ട്രേഡിംഗ് കമ്പനിയിലെ ഒമ്പത് തൊഴിലാളികൾക്ക് കൂടി കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതോടെ ബത്തേരിയിൽ കൊവിഡ്‌രോഗികളുടെ എണ്ണത്തിൽ വർദ്ധന. ഇതോടെ ബത്തേരി ടൗൺ ഉൾപ്പെടെ മൂന്ന് ഡിവിഷനുകൾ കണ്ടെയ്‌മെന്റ് സോണാക്കിക്കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു.
ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഒമ്പത്‌പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രണ്ട് പേർക്ക്‌നേരത്തെ കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം കട അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. കടയിലുള്ള മറ്റുള്ളവരോട് നീരീക്ഷണത്തിൽ കഴിയാനും ആവശ്യപ്പെട്ടിരുന്നു. നിരീക്ഷണത്തിൽ കഴിഞ്ഞുവന്ന തൊഴിലാളികളിൽ ഒമ്പത് പേർക്കാണ് ഇന്നലെ രോഗം കണ്ടത്.
ഒരാഴ്ച മുമ്പ് കടയിലെ രണ്ട് തൊഴിലാളികൾക്ക് പനി പിടിപെട്ടിരുന്നു. ഇവർ ആശുപത്രിയിൽ നിന്ന് പനിക്ക് ചികിൽസ തേടുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്ത് ഫലം വെള്ളിയാഴ്ചയാണ് വന്നത്. പതിനഞ്ചോളം തൊഴിലാളികളാണ് കടയിൽ ജോലിചെയ്യുന്നത്. ഇവർ എല്ലാവരും ഒന്നിച്ചാണ് കഴിയുന്നത്. ആദ്യം രോഗം പിടിപെട്ട രണ്ട് പേരുടെ സമ്പർക്കത്തിലൂടെയാണ് മറ്റ് ഒമ്പത് പേർക്ക് കൂടി രോഗം പകർന്നതെന്ന് കരുതുന്നു.
രോഗവ്യാപനം വർദ്ധിച്ചതോടെ ബത്തേരി മുനിസിപ്പാലിറ്റിയിലെ ടൗൺ ഉൾപ്പെടുന്ന സത്രംകുന്ന്, കട്ടയാട്, സുൽത്താൻ ബത്തേരി എന്നി ഡിവിഷനുകൾ കണ്ടെയ്‌മെന്റ് സോണാക്കി. ആരോഗ്യ വകുപ്പും പൊലീസും ടൗണിൽ നിരീക്ഷണം ശക്തമാക്കി.