മാനന്തവാടി: തവിഞ്ഞാലിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത മൂന്ന് കുടുംബങ്ങളിലെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കടുത്ത ആശങ്ക. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചയാളുടെ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തവർക്കും, കല്യാണ ആഘോഷത്തിൽ പങ്കെടുത്തവർക്കുമാണ് രോഗബാധ.
പ്രദേശത്ത് നിരവധി പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെതുടർന്ന് ഇന്ന് ഇവിടെ ആന്റിജൻ ടെസ്റ്റ് നടത്തുന്നുണ്ട്. ടെസ്റ്റിനുളള മൊബൈൽ യൂണിറ്റ് ജില്ലയിലെത്തിച്ചു.
ജൂലൈ 19ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽവെച്ച് മരിച്ച വയോധികനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന രണ്ട് പേർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത മറ്റ് അഞ്ച് പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ചിലർ 23,25 തീയ്യതികളിൽ വാളാട് പ്രദേശത്ത് നടന്ന വിവാഹ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ചടങ്ങുകളിൽ പങ്കെടുത്ത നാല്പതോളം പേർക്ക് പനി ഉൾപ്പെടെയുളള രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് മേഖല ആശങ്കയിലായത്.
നിലവിൽ വാളാട് ടൗൺ അടക്കമുളള 3 വാർഡുകൾ പൂർണ്ണമായി അടച്ചു. കൂടുതൽ പേരിൽ രോഗബാധയുണ്ടോ എന്നറിയുന്നതിനായി ആന്റിജൻ ടെസ്റ്റും നടത്തുന്നുണ്ട്. മലബാർ ട്രേഡിംഗ് കമ്പനിയിലെ 15 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ബത്തേരിയിലും പരിശോധന നടക്കുന്നുണ്ട് .മൂന്ന് ദിവസത്തിനിടെ 18 പേർക്ക് ബത്തേരിയിൽ മാത്രം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരുന്നു.