വേളം: വേളം പഞ്ചായത്ത് ഓഫിസ് അണുവിമുക്തമാക്കിയത് അധികൃതരുടെ അനുമതിയോടെയാണെന്ന് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞ ദിവസം വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടാണ് പഞ്ചായത്ത് കാര്യാലയത്തിലും അണുനശീകരണം നടത്തിയത്. വേളം വില്ലേജ് ഓഫിസ്, കൃഷി ഭവൻ, കോറന്റൈൻ സെന്റർ എന്നിവയും ഏതാനും പള്ളികളും കാക്കുനി അങ്ങാടിയിലുമാണ് അണുനശീകരണം നടത്തിയത്. എന്നാൽ വാർത്ത നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി.പി.ഐക്കെതിരെ വിവാദ പരാമർശവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനിടെ ഓഫിസിൽ നിന്ന് ഫയലുകൾ നഷ്ടപ്പെട്ടെന്ന ആരോപണം ഗൗരവതരമാണ്. ഇതിൽ അന്വേഷണം നടത്തി ഫയലുകൾ കണ്ടെത്തണമെന്നും പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരവും അശ്ലീലവുമായ പരാമർശം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് കെ.എം നിസാർ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ മീറ്റിംഗിൽ പി. നൗഷാദ്, വി.പി റിശാദ്, മുഹമ്മദ് റാഫി, സി.കെ റഫീഖ് എന്നിവർ സംസാരിച്ചു.