സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക്‌ശേഷം ഇന്നലെ വീണ്ടും രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് രണ്ട് പേർക്ക്കൂടി രോഗം കണ്ടെത്തിയത്. 55 പേരുടെ സ്രവമാണ് ബത്തേരി ലയൺസ് ഹാളിൽ നടന്ന മൊബൈൽ ആന്റിജൻ ടെസ്റ്റിൽ പരിശോധിച്ചത്.
പോസിറ്റീവ് ആയവർ നേരത്തെ നഗരത്തിലെ പലചരക്ക് മൊത്തവിതരണ സ്ഥാപനത്തിലെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്. ഒരാൾ നഗരത്തിലെ ലോഡിംഗ് തൊഴിലാളിയും മറ്റൊരാൾ മറ്റൊരു മൊത്തവ്യാപര പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ കൊണ്ടുപോകുന്ന ഗുഡ്സ് ഡ്രൈവറുമാണ്. ഇതോടെ ഇവിടെ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 23 ആയി. കൊവിഡ് ബാധിച്ചവരുമായി സമ്പർക്കം വന്ന ബത്തേരിയിലെ കീർത്തി സൂപ്പർ മാർക്കറ്റ്, കെ.സി.ട്രേഡിംഗ്, പ്രിൻസ് ട്രേഡിംഗ്, പോപ്പുലർ, ആശ മെസ്സ് എന്നീ സ്ഥാപനങ്ങൾ മുൻകരുതൽ പ്രതിരോധ നടപടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഇന്നലെ അടപ്പിച്ചു.
തുടർച്ചയായി രോഗവ്യാപനം കണ്ട ബത്തേരിയിൽ ചൊവ്വാഴ്ച മാത്രമാണ് രോഗം സ്ഥിരീകരിക്കാതിരുന്നത്. 267പേരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. ഇതുവരെ 496 പേരുടെ സ്രവമാണ് പരിശോധിച്ചത്. പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഇന്നലെ കോളിയാടി മുതൽ കരടിപ്പാറ വരെയുള്ള കച്ചവടക്കാരെയും ചുമട്ടു തൊഴിലാളികളെയും ചുള്ളിയോട് വെച്ച് ആന്റിജൻ ടെസ്റ്റിന് വിധേയമാക്കി. 74പേരുടെ സ്രവ പരിശോധന നടത്തിയതിൽ ആർക്കും രോഗലക്ഷണം കണ്ടില്ല.