കോട്ടയം: ഫേസ്ബുക്കിൽ വന്ന പോസ്റ്റിന് അടിക്കുറിപ്പ് എഴുതിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. കാപ്പ ചുമത്തി നാടുകടത്തിയ നേതാവിന്റെ നേതൃത്വത്തിൽ മൂന്നംഗസംഘമാണ് മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയ്മനം മങ്കിഴപടിയിൽ വിനീത് സഞ്ജയനെ (32) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ രണ്ടു പേർ ഇന്നലെ രാത്രിയിൽ പൊലീസിൽ കീഴടങ്ങി. പാറോലിക്കൽ കവലക്ക് സമീപം ബന്ധുവീട്ടിൽ താമസിച്ചിരുന്ന ഫൈസലിനാണ് (24) മർദ്ദനമേറ്റത്.
ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടികട്ടയ്ക്ക് മർദ്ദനമേറ്റ ഫൈസലിന്റെ മുഖത്തും പുറത്തും രക്തം കട്ടപിടിച്ചുകിടക്കുന്ന പാടുകളുണ്ട്. കഴിഞ്ഞദിവസം ഫേസ്ബുക്കിൽ വന്ന പോസ്റ്റിന് അടിക്കുറുപ്പ് എഴുതിയതാണ് ആക്രമണത്തിന് കാരണം. തട്ടിക്കൊണ്ടുപോയ ഫൈസലിനെ വിനീതിന്റെ വീട്ടിലെത്തിച്ച് മർദ്ദിക്കുകയായിരുന്നു. അവശനിലയിൽ വിനീതിന്റെ വീട്ടിൽ കിടന്ന ഫൈസലിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. ഒട്ടേറെ കേസുകളിൽ പ്രതിയായ വിനീതിനെ ഗുണ്ടാ ആക്ടിൽ ഉൾപ്പെടുത്തി നാടു കടത്തിയിരുന്നു.