jose-k-mani

ഒട്ടകത്തിന് കൂടാരത്തിൽ ഇടം കൊടുത്തെന്നു പറഞ്ഞതു പോലെയായി കേരളകോൺഗ്രസ് മാണി വിഭാഗത്തിൽ ജോസഫ് വിഭാഗത്തെ ലയിപ്പിച്ച് രാഷ്ടീയ അഭയം തേടിയ പി.ജെ.ജോസഫ് യു.ഡി.എഫിനകത്തും മാണി മകൻ ജോസ് കെ മാണി യു.ഡി.എഫിന് പുറത്തുമായ രാഷ്ടീയ നാടകം.

അന്ന് കെഎം മാണിയെ വീഴ്ത്തിയത് ബാർകോഴ ഉപയോഗിച്ച്. ഇന്ന് മകനെതിരെ ആയുധമാക്കിയത് കോട്ടയം ജില്ലാ പഞ്ചായത്ത് വിവാദവും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ തിളക്കമാർന്ന മുഖമായിരുന്നു കെ.എംമാണി. മാണിയെ മുഖ്യമന്ത്രിയായി ആദരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വരെ ലേഖനം എഴുതിയിരുന്നു. ബി.ജെ.പി ഗവൺമെൻ് മാണിയെ ധനകാര്യ മന്ത്രി മാരുടെ കോൺഫെഡറേഷൻ അദ്ധ്യക്ഷൻ ആക്കി ആദരിച്ചു. യു.ഡി.എഫിൽ ഒരിക്കലും മുഖ്യമന്ത്രിസ്ഥാനം ലഭിക്കാനിടയില്ലാത്ത മാണി ഇടതുപക്ഷത്തേക്ക് കൂറുമാറി മുഖ്യമന്ത്രിആയി വരുമോ എന്ന് ഭയപ്പെട്ട അന്നത്തെ കോൺഗ്രസ് നേതൃത്വം തന്ത്രപരമായി മാണിയെ ബാർകോഴ കെണിയിൽ അകപ്പെടുത്തി. സ്പീക്കർ ജി കാർത്തികേയന്റെ ചികിത്സാർത്ഥം അമേരിക്കയിൽ പോയ രമേശ് ചെന്നിത്തല മടക്കയാത്രയിൽ മുംബെയിൽ ഇറങ്ങിയ സമയത്ത് തിടുക്കപ്പെട്ട് കേസെടുക്കാൻ വിജിലൻസിന് നിർദ്ദേശം നൽകി .മാണിയെ മെരുക്കുവാൻ കൊണ്ടുവന്ന ബാർ കേസ് പ്രതിപക്ഷം ഏറ്റു പിടിച്ചു. മാണി യോടൊപ്പം പ്രതിക്കൂട്ടിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ വി എസ് ശിവകുമാർ, അടൂർ പ്രകാശ്, കെ ബാബു എന്നിവർ രക്ഷപ്പെട്ടപ്പോൾ മാണിക്ക് മേൽ മാത്രമായി മുൾ കിരീടം . ബാർ കേസ് മാണിയുടെ മരണത്തോടെ അവസാനിപ്പിച്ചു. പക്ഷേ കോൺഗ്രസ് മാണി എന്ന ബിംബം തകർത്തു. മാണിയുടെ വിയോഗ ശേഷം കേരള കോൺഗ്രസ് രാഷ്ട്രീയത്തിലും പാലാ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്വീകരിച്ച സമീപനം 1964 കോൺഗ്രസ് പിളർന്നു കേരള കോൺഗ്രസ് എന്ന പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനം മാണിയുടെ മരണത്തോടെ അവസാനിക്കണം എന്നാണ്. അതിനവർ പി.ജെ ജോസഫിനൊപ്പം കൈ കൊടുത്തു. മാണിയുടെ മരണശേഷം കേരള കോൺഗ്രസിനെ കോട്ടയം ജില്ലയിൽ കുഴിച്ചുമൂടണമെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾ ജോസഫ് എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരന് വെള്ളവും വളവും നൽകി. അതിനായി കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുത്തു .ജോസ് കെ മാണിയുടെ കൂടെ തെരഞ്ഞെടുപ്പിന്റെ തലേന്ന് വരെ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ചാക്കിട്ട് പിടിച്ച് അവർക്കുവേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ചോദിച്ചു .കെ എം മാണിയുടെ ഓർമ്മകൾ മദ്ധ്യതിരുവിതാംകൂർ രാഷ്ട്രീയത്തിൽ നിന്നും ആട്ടിപ്പായിക്കാൻ രൂപ്പപെട്ട കോൺഗ്രസ് ബുദ്ധി കോട്ടയം ജില്ലാ പഞ്ചായത്ത് വിവാദത്തിൽ മാണിയുടെ മകനെ ഉച്ചിയിൽ വെച്ച കൈകൊണ്ട് ഉദയക്രിയ നടത്തി യു.ഡി.എഫിൽ നിന്നും പിണ്ഡം വെച്ച് പുറത്താക്കി. ബാർ കേസ് വഴി കെഎം മാണിയുടെ മുഖ്യമന്ത്രി മോഹവും രാഷ്ട്രീയ പ്രതിച്ഛായയും തകർത്തവർ കോട്ടയം ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനം കരുവാക്കി മാണിയുടെ മകന് പുറത്തേക്കുള്ള വഴിയൊരുക്കി. ഈ പത്മവ്യൂഹത്തിൽ നിന്നും ജോസ് കെ മാണി എന്ന രാഷ്ട്രീയക്കാരൻ വളരുമോ അതോ തളരുമോ എന്ന് ഇനി കാലമാണ് തെളിയിക്കേണ്ടത്.....