വെള്ളപ്പുരയ്ക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരനെ രാമപുരത്ത് ഇറക്കിവിട്ടു
പാലാ: കെ.എസ്.ആർ.ടി.സി. ബസ്സിൽ പാലായ്ക്കടുത്തെ വെള്ളപ്പുരയ്ക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരനെ രാമപുരത്ത് ഇറക്കിവിട്ടു. തെറ്റു പറ്റിയെന്ന് സമ്മതിച്ച അധികൃതർ, വേണമെങ്കിൽ ക്ഷമ പറയാം, നഷ്ടപരിഹാരം നൽകാൻ വകുപ്പില്ലെന്ന് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി 9 30 ന് കൂത്താട്ടുകളത്തു നിന്നു ബസിൽ കയറിയ ചക്കാമ്പുഴ മുഞ്ഞനാട്ട് ജോബി യ്ക്കാണ് ദുരനുഭവം. 'വെള്ളപ്പുര ' എന്ന് ടിക്കറ്റിൽ രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയപ്പോൾ ടിക്കറ്റിൽ പലതും കാണും, തങ്ങളുടെ റൂട്ട് അതല്ലെന്ന ധിക്കാരപരമായ മറുപടിയാണ് ബസ്സ് ജീവനക്കാരിൽ നിന്നുണ്ടായതെന്ന് ജോബി പറയുന്നു.
ഇത് സംബന്ധിച്ച് ഇന്നലെ ഉച്ചയോടെ ജോബി പാലാ കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ പരാതി നൽകിയപ്പോഴാണ് നഷ്ടപരിഹാരം നൽകാനാവില്ലെന്ന മറുപടി ലഭിച്ചത്. കോഴിക്കോട് യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരനാണ് ജോബി .
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അപരിചിതരെ ഒട്ടോറിക്ഷകളിൽ പോലും കയറ്റാൻ മടിക്കുമ്പോഴാണ് കെ.എസ്.ആർ.ടി.സി. ഈ ചതി ചെയ്തത്.
ഇതു സംബന്ധിച്ച് പാലാ എം. എൽ. എ മാണി. സി. കാപ്പനും ഗതാഗത മന്ത്രിക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും ജോബി പരാതി നൽകിയിട്ടുണ്ട്.
ബസ് കൊല്ലപ്പിള്ളി വഴിയെന്ന് വിശദീകരണം
വൈറ്റില- പാലാ രാത്രി സർവീസ് രാമപുരത്തു നിന്ന് ഐങ്കൊമ്പ്, കൊല്ലപ്പിള്ളി വഴിയാണെന്ന് പാലാ കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു. കൊല്ലം സ്വദേശിയായ കണ്ടക്ടർക്ക് യാത്രക്കാരൻ പറഞ്ഞ സ്ഥലം മനസ്സിലായില്ല. അങ്ങനെയാണ് 'വെള്ളപ്പുര ' എന്ന് ടിക്കറ്റിൽ വന്നത്. എന്നാൽ ബസ്സ് പോകാത്ത റൂട്ടിലെ സ്ഥലമെങ്ങനെ ടിക്കറ്റിൽ വന്നു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാനും ഡിപ്പോ അധികൃതർക്ക് കഴിഞ്ഞില്ല.
കണ്ടക്ടർക്ക് എന്തായാലും വീഴ്ച പറ്റി. മനുഷ്യത്വപരമായ ഒരു നടപടി എന്ന നിലയിലാണ് യാത്രക്കാരനോട് ക്ഷമ പറയാമെന്ന് പറഞ്ഞത്. ഇതിനോട് യാത്രക്കാരന് യോജിപ്പില്ലെങ്കിൽ വേണ്ട. യാത്രക്കാരനിൽ നിന്നു കിട്ടിയ പരാതി എ.ടിഒ.യ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഡിപ്പോ അധികൃതർ പറഞ്ഞു.