പാലാ : നഗരസഭയുടെ എല്ലാ വാർഡുകളിലെയും അയൽ പഞ്ചായത്തുകളിലെയും ജൈവ-അജൈവ മാലിന്യങ്ങൾ ഉപേക്ഷിച്ചിരുന്ന അഞ്ചാം വാർഡിലെ കാനാട്ടുപാറ പുഞ്ചിരികവലയിലുള്ള 2.5 ഏക്കർ സ്ഥലത്ത് പച്ചത്തുരുത്തിന് തുടക്കമായി. നഗരസഭ ചെയർപേഴ്‌സൺ മേരി ഡൊമിനിക്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.എം. ടോമി എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കൗൺസിലർമാരായ ജിജി ജോണി, ബിജി ജോജോ, ജോർജ്കുട്ടി ചെറുവള്ളി, ലീന സണ്ണി, ബിജു പാലുപ്പടവിൽ, സുഷമ രഘു, സിജി പ്രസാദ്, നഗരസഭ സെക്രട്ടറി മുഹമ്മദ് ഹുവൈസ്, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ അമ്മു മാത്യു, ഹെൽത്ത് ഉദ്യോഗസ്ഥർ, സാമൂഹിക വനവൽക്കരണ വിഭാഗം ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ തുടങ്ങിയവർ പങ്കെടുത്തു.
തരിശായി കിടന്നത് 7 വർഷം
ഹരിതകേരളം മിഷൻ വനം വകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗം, കൃഷി വകുപ്പ്, അയ്യൻകാളി തൊഴിലുറപ്പ് എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് കഴിഞ്ഞ 7 വർഷമായി തരിശായി കിടന്നിരുന്ന സ്ഥലത്ത് ഫലവൃക്ഷ, ഔഷധ, തണൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത്. മാലിന്യങ്ങൾ ഉപേക്ഷിച്ചിരുന്നു സ്ഥലങ്ങൾ വീണ്ടും ഉപയോഗപ്രദമാക്കി പച്ചതുരുത്തുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.