കോട്ടയം: മണർകാട് നാലുമണികാറ്റിനു സമീപം ബ്ലേഡ് മാഫിയ സംഘത്തലവൻ നേതൃത്വം നൽകുന്ന ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിന്റെ മിന്നൽ പരിശോധന. 17.83 ലക്ഷം രൂപയുമായി 40 പേരെ പൊലീസ് പിടികൂടി. സംഭവ സ്ഥലത്തുനിന്നു 14 ആഡംബര കാറുകളും 40 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് എഴുമണിയോടെ ആരംഭിച്ച റെയിഡ് രണ്ടു മണിക്കൂർ നീണ്ടു നിന്നു. ജില്ലയിലെ ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ള മാലത്തെ ബ്‌ളേഡ് മാഫിയ സംഘത്തലവന്റെ നേതൃത്വത്തിലാണ് ചീട്ടുകളി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇയാൾ മണർകാട് നാലുമണിക്കാറ്റിനു സമീപള്ള വീട് വാടകയ്ക്കു എടുത്ത ശേഷം ചീട്ടുകളി കേന്ദ്രമാക്കി മാറ്റുകയായിരുന്നു. പുറത്തു നിന്നു പൊലീസോ നാട്ടുകാരോ എത്താതിരിക്കൽ കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള ഗുണ്ടാ സംഘങ്ങളെ കാവൽ നിർത്തിയിരുന്നു. തുടർന്ന് വീടിനുള്ളിലെ ആറു മുറികളിലാണു ചീട്ടുകളി നടന്നിരുന്നത്. ദിനം പ്രതി നിരവധി പേരാണ് ചീട്ടുകളിക്കുന്നതിനായി ഇവിടെ എത്തിയിരുന്നത്. ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാരനായ ബ്ലേഡ് മാഫിയ തലവന് ഇതിലൂടെ ഒരു ദിവസം ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെ പ്രതിഫലം ലഭിച്ചിരുന്നു. അതീവ രഹസ്യമായാണ് കേന്ദ്രം നടത്തിയിരുന്നത്. എന്നൽ, സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിക്കുകയും, ഈ വിവരം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു കൈമാറുകയുമായിരുന്നു. നേരത്തെ ഇതു സംബന്ധിച്ചു റിപ്പോർട്ട് മണർകാട് പൊലീസിനു നൽകിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എഫ്.ഐ അനീഷ് വി. കോര, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ.സന്തോഷ് കുമാർ, മണർകാട് എസ്.എച്ച്.ഒ രതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം ഇന്നലെ വൈകിട്ട് എഴുമണിയോടെ കേന്ദ്രത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. വീടിനുള്ളിലേയ്ക്കു ഓടിക്കയറിയ പൊലീസ് ചീട്ടുകളി സംഘം പുറത്തുപോകാതിരിക്കാൻ മുറികൾ അകത്തുനിന്നു അടച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 17.83 ലക്ഷം രൂപ പിടിച്ചെടുത്തത്. പണം വെച്ചു ചീട്ടുകളി, കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു ഒത്തുചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.