liquor

കോട്ടയം: വീട്ടിൽ ചാരായം കൊണ്ടുവച്ച് പിടിപ്പിച്ചുവെന്ന വ്യാപാരിയുടെ പരാതിയെ തുടർന്ന് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടറെയും കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറെയുമാണ് സ്ഥലംമാറ്റിയത്. വിശദമായ അന്വേഷണത്തിനായി കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി. കോതനല്ലൂരിലെ വ്യാപാരി നെല്ലിത്താനത്ത് കാലായിൽ ജോർജ്കുട്ടി സേവ്യറിന്റെ പരാതിയിലാണ് ഓഫീസർമാരെ സ്ഥലം മാറ്റിയത്. ഒരാളെ കാലടി റേഞ്ചിലേക്കും മറ്റൊരു ഉദ്യോഗസ്ഥനെ ആലപ്പുഴയിലേക്കുമാണ് മാറ്റിയത്.

കഴിഞ്ഞ ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ജോർജ്കുട്ടിയുടെ വീട്ടിലെത്തിയത്. ഈ പ്രദേശം കടുത്തുരുത്തി റേഞ്ചിന്റെ പരിധിയിലായതിനാൽ അവരെ വിവരം അറിയിച്ചിരുന്നു. പരിശോധനയിൽ വീടിനുള്ളിൽനിന്ന് 2.4 ലിറ്റർ ചാരായം കണ്ടെടുത്തു. തുടർന്ന് ജോർജ്കുട്ടിയെ എക്സൈസ് അറസ്റ്റ് ചെയ്തു. എന്നാൽ തന്നെ കുടുക്കാൻ ആരോ മന:പൂർവം ചാരായം വീടിനുള്ളിൽ വച്ചുവെന്നാണ് ജോർജുകുട്ടി പറയുന്നത്.

കേസിൽ ജാമ്യത്തിലിറങ്ങിയ ജോർജുകുട്ടി കടുത്തുരുത്തി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് പരാതി നല്കി. താൻ മദ്യപിക്കുന്ന ആളല്ലെന്നും തന്നോട് വിരോധമുള്ളവർ ആരോ ചതിച്ചതാണെന്ന് പറഞ്ഞിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ പരാതിയിൽ പറയുന്നത്. ഇതിന്മേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എക്സൈസ് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാനാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നാണ് എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ മറുപടി. ഈ സംഭവത്തിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുകയാണ്. ചാരായം പിടികൂടിയ കേസിൽ നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്നും സേനയുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന നടപടിയാണ് എക്സൈസ് ഉന്നതരിൽ നിന്നും ഉണ്ടായതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതുസംബന്ധിച്ച് സംഘടനാ നേതാക്കൾ കോട്ടയം എക്സൈസ് സ്റ്റാഫ് അസോസിയേഷന് പരാതി നല്കിയിട്ടുണ്ട്.