കോട്ടയം : 'ഉഴവൂർ വിജയൻ മരിച്ചിട്ട് മൂന്നു വർഷമായോ'? വിജയന്റെ മൂന്നാം ചരമവാർഷികം നാളെ ആചരിക്കുമ്പോൾ ആ ചിരി ഇന്നലെ മാഞ്ഞതുപോലെ തോന്നുന്നുവെന്നേ അടുപ്പമുള്ളവർക്ക് പറയാൻ കഴിയൂ. മൂന്നുവർഷത്തിനുള്ളിൽ കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പല മാറ്റങ്ങളുണ്ടായി. പല വ്യക്തികളുടെയും ഉയർച്ച താഴ്ചകളുണ്ടായി. വിജയൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ 'കൊവിഡ് വൈറസിനെ ചിരിപ്പിക്കുന്ന കഥയിലൂടെ കൊവിഡിനോടും പോകാൻ പറഞ്ഞേനേ.
ഉഴവൂരിൽ പിച്ചവച്ചു വളർന്നാണ് കെ.ആർ.നാരായണൻ രാഷ്ട്രപതികസേര വരെ എത്തിയത്.പക്ഷേ ഉഴവൂർ നാരായണൻ എന്ന് അറിയപ്പെടുന്നില്ല. ജന്മനാട് പേരിനൊപ്പം ചേർത്ത് ലോകം അറിയാൻ വിജയനേ കഴിഞ്ഞുള്ളൂ. ' നാട്ടുകാരെ പിടിച്ചിരുത്താൻ ഉഴവൂർ വിജയനെ കിട്ടുമോ? കേരളത്തിൽ ഏതു തിരഞ്ഞെടുപ്പ് വന്നാലും ഇടതുമുന്നണി ഘടകകക്ഷി നേതാക്കളുടെ ആദ്യ ചോദ്യം ഇതായിരുന്നു. ഓടി നടന്ന് പ്രസംഗിച്ച് ശബ്ദമടഞ്ഞാലും എല്ലാവർക്കും വിജയൻ മതി. സ്ഥാനാർത്ഥി എത്തുംമുമ്പ് ഒന്നൊന്നര മണിക്കൂർ വരെ കാച്ചും. തമാശകൾ മുൻകൂട്ടി എഴുതി തയ്യാറാക്കുന്ന ശീലമൊന്നും വിജയനില്ല.
പ്രസംഗ പേമാരിക്കിടയിൽ തുള്ളിക്കൊരുകുടം പോലെ വിഷയങ്ങൾ വന്നു ഭവിക്കുകയായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. വിവിധ സ്ഥാനാർത്ഥികൾക്കായി പ്രസംഗ പര്യടനം നടത്തിയിരുന്ന വിജയൻ വർഷങ്ങൾക്ക് മുമ്പ് കെ.എം.മാണിയുമായി പാലായിൽ ഒരു കൈനോക്കി പരാജയപ്പെട്ട ശേഷം തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.
'മാണിസാർ പാലായ്ക്ക് വേണ്ടി പലതും ചെയ്തിട്ടുണ്ട്. എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തത് കൊണ്ട് എനിക്കും ഒരവസരം നൽകണമെന്നായിരുന്നു അന്ന് പാലായിലെ വോട്ടർമാരോടുള്ള വിജയന്റെ അഭ്യർത്ഥന. മാണി സാർ മരിച്ചാൽ നരകത്തിൽ പോകും. ഞാനോ സ്വർഗത്തിലെ സ്യൂട്ടിലായിരിക്കുമെന്ന് പ്രസംഗിച്ചപ്പോഴും പരിഭവിക്കാതെ മാണി ചിരിച്ചതേയുള്ളൂ. അതാണ് വിജയൻ സ്പീച്ച് മാജിക്.