അടിമാലി: കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ച് സ്വകാര്യ ബസ് മേഖല. ഇളവുകൾ ലഭിച്ച് നിരത്തിലിറങ്ങിയെങ്കിലും ഇപ്പോഴും നഷ്ടം സഹിച്ച് സർവീസ് നടത്തേണ്ട ഗതികേടിലാണ് ഒട്ടുമിക്ക ബസുടമകളും. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പൊതുഗതാഗത സംവിധാനത്തെ ആളുകൾ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ കുറവ് വന്നിട്ടുണ്ട്. ഇത് വലിയ വരുമാന നഷ്ടമാണ് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്നത്. ബസുകൾ പലതും ഓട്ടം നിറുത്തിയതോടെ ഈ മേഖലയിൽ പണിയെടുത്തിരുന്ന തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധിയെ ഉറ്റുനോക്കുകയാണ്. ചാർജിൽ വർദ്ധന വരുത്തിയിട്ടുണ്ടെങ്കിലും സീറ്റിനനുസരിച്ചുള്ള യാത്രക്കാർ പോലുമില്ലാതെയാണ് ഭൂരിഭാഗം ബസുകളും സർവീസ് നടത്തുന്നത്. നൂറിനടുത്ത ബസുകൾ സർവീസ് നടത്തി വന്നിരുന്ന അടിമാലി ബസ് സ്റ്റാൻഡിൽ വിരലിലെണ്ണാവുന്ന ബസുകൾ മാത്രമാണിപ്പോൾ ഓടുന്നത്. വരുമാനക്കുറവ് മൂലം പല ബസുടമകളും കൈയിൽ നിന്ന് പണം മുടക്കി ഇന്ധനം നിറയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. ബസ് സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ച് യാത്ര നടത്തിപ്പോന്നിരുന്നവരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.