കോട്ടയം : 30 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ട് ദുരന്തത്തിന്റെ പതിനെട്ടാം വർഷത്തിലും ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ ജലരേഖ മാത്രം. വേമ്പനാട്ടുകായലിൽ വള്ളംമുങ്ങി മൂന്ന് അപകടങ്ങളാണ് ഈ മാസം ഉണ്ടായത്. ഒരാൾ മരിച്ചു . മറ്റുള്ളവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
കോട്ടയത്ത് പി.എസ്.സി ലാസ്റ്റ്ഗ്രേഡ് പരീക്ഷ എഴുതാൻ ബോട്ടിൽ കയറിയ ഉദ്യോഗാർത്ഥികളുടെ ഭാരം താങ്ങാനാവാതെ ബോട്ട് മറിയുകയായിരുന്നു. തൊഴിലാളികളും ദുരന്തമറിഞ്ഞ് പാഞ്ഞെത്തിയവരും രക്ഷാപ്രവർത്തകരായതും ജില്ലാ ഭരണകൂടം സന്ദർഭോചിതമായി ഇടപെട്ടതുമാണ് മരണസംഖ്യ കുറയ്ക്കാനായത്. ബോട്ട് ദുരന്തക്കേസിലെ മൂന്നു പ്രതികളെയും കോടതി വെറുതെവിട്ടു. ദുരന്തത്തെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ മരണമടഞ്ഞവരുടെ ആശ്രിതർക്കായി 91.6 ലക്ഷം രൂപ ധനസഹായം നിർദ്ദേശിച്ചിട്ടും ഒരുലക്ഷം രൂപ വീതമാണ് ഇതുവരെ നൽകിയത്. നിരവധി നിർദ്ദേശങ്ങൾ കമ്മിഷൻ മുന്നോട്ടുവച്ചെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല.
കുമരകം - മുഹമ്മ ഫെറി ഒമ്പത് കിലോ മീറ്ററുണ്ട്. വേമ്പനാട്ട് കായലിലൂടെ മുക്കാൽ മണിക്കൂറോളം യാത്ര. എന്ത് അപകടം സംഭവിച്ചാലും ബോട്ട് അടുപ്പിക്കാൻ ഇടയ്ക്ക് ജെട്ടികളില്ല. കാറും കോളുമുണ്ടെങ്കിൽ കായലിൽ ബോട്ട് വഴി തെറ്റി ഒഴുകും. രക്ഷാപ്രവർത്തനത്തിന് കുമരകത്ത് ഫയർ സ്റ്റേഷനോ പൊലീസിന് സ്പീഡ് ബോട്ടോ ഇല്ല . ഭാഗ്യമുണ്ടെങ്കിൽ മാത്രം രക്ഷാപെടാമെന്നതിനാൽ കുമരകം മുഹമ്മ ബോട്ട് ഇന്നും 'സർവീസ് 'നടത്തുന്നത് . മറ്റൊരു ദുരന്തത്തിന് മുകളിലൂടെയാണ് .
ദുരന്തമായി ദുരന്തസ്മാരകം
രക്ഷാപ്രവർത്തനത്തിന് പൊതുജനങ്ങൾ നൽകിയ സേവനം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ ചെലവഴിച്ച് രണ്ടുനിലയിൽ നിർമ്മിച്ച 'ബോട്ട് ദുരന്ത സ്മാരകം" ഇന്ന് അനാഥമായി കിടക്കുകയാണ്. വൃത്തിഹീനമായ നിലയിലാണ് കെട്ടിടം. പ്രാഥമികാവശ്യത്തിന് മതിയായ സൗകര്യമില്ല. ഇവിടെ പ്രവർത്തിച്ചിരുന്ന ഡി.ടി.പി.സി ഓഫീസും നിറുത്തലാക്കി. രാപ്പകൽ ഭേദമെന്യേ സാമൂഹ്യവിരുദ്ധരുടെ താവളമാണ് കെട്ടിടം.
90 ലക്ഷം രൂപ ചെലവഴിച്ച് ബോട്ട് ചാൽ ആഴം കൂട്ടാൻ സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തിയെങ്കിലും വഴിപാട് പണി നടത്തി കമ്പനി മുങ്ങി.
മുഹമ്മ- കുമരകം
ജലഗതാഗതവകുപ്പിന്റെ എ 53 -ാം നമ്പർ ബോട്ട്
മുങ്ങിയത്
2002 ജൂലായ് 27പുലർച്ചെ 6.05 ന്
യാത്രക്കാർ 300
മരിച്ചത് 30 പേർ