cards

കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ നിന്ന് 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ മണർകാട് എസ്.എച്ച്.ഒ രതീഷ്‌കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് കൊച്ചി റേഞ്ച് ഡി.ഐ.ജിക്ക് സമർപ്പിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറും സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോരയുമാണ് അന്വേഷണം നടത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസത്തിനുള്ളിൽ രതീഷ്‌കുമാറിനെതിരെ നടപടി ഉണ്ടാകും.

ചീട്ടുകളിക്കു പൊലീസ് നൽകിയ ഒത്താശ സംബന്ധിച്ചാണ് അന്വേഷണം നടത്തിയത്. ക്ലബ് സെക്രട്ടറിയും പ്രതിയുമായ മാലം സുരേഷുമായി മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ്‌കുമാർ നടത്തിയ ഓഡിയോ സംഭാഷണം പുറത്തു വന്നിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രതീഷ്‌കുമാറിന് ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

ലൈസൻസ് റദ്ദാക്കും

ചട്ടം ലംഘിച്ച് പണം വച്ച് ചീട്ടുകളി നടത്തിയ മണർകാട് ക്രൗൺ ക്ലബിന്റെ ലൈസൻസ് റദ്ദാക്കിയേക്കും. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.