fencing
ചിത്രം: അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ കേടുപാടുകള്‍ സംഭവിച്ച ആനവേലിയുടെ ഭാഗം.

അടിമാലി: കാട്ടനകളെ പ്രതിരോധിക്കാൻ വനംവകുപ്പ് ആനക്കുളത്ത് നിർമ്മിച്ച ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ് അറ്റകുറ്റപ്പണികളുടെ അഭാവത്താൽ നാശത്തിന്റെ വക്കിലെന്ന് ആക്ഷേപം. 2018ലായിരുന്നു ആനക്കുളത്ത് കാട്ടാനകളെ പ്രതിരോധിക്കാൻ വനംവകുപ്പ് വനാതിർത്തിയോട് ചേർന്ന ഭാഗത്ത് ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ് സംവിധാനമൊരുക്കിയത്. പില്ലറുകൾ താഴ്ത്തി ഇരുമ്പുവടം ഉപയോഗിച്ച് പ്രതിരോധം തീർക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം അറ്റകുറ്റപ്പണികളുടെ അഭാവത്താൽ ആനവേലി നാശത്തിന്റെ വക്കിലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കേടുപാടുകൾ സംഭവിച്ചിട്ടുള്ള ഭാഗത്ത് തുടർ ജോലികൾ നടത്തിയിട്ടില്ല. പലയിടത്തും ഫെൻസിംഗ് ലൈനുകൾ തമ്മിലുള്ള ബന്ധം വേർപ്പെട്ടു പോയിട്ടുണ്ട്. ഉറപ്പ് നഷ്ടപ്പെട്ടതോടെ ഫെൻസിങ്ങിനിടയിലൂടെ നൂഴ്ന്ന് ആനകൾ ജനവാസമേഖലയിലേക്ക് കയറുന്നതായും നാട്ടുകാർ പറയുന്നു. ആനക്കുളത്ത് കാട്ടാന ശല്യം രൂക്ഷമായ കുറച്ച് ഭാഗത്ത് മാത്രമെ വനംവകുപ്പ് ആനവേലി തീർത്തിട്ടുള്ളൂ. നിർമ്മിച്ചിട്ടുള്ള ആനവേലിയുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനൊപ്പം ശേഷിക്കുന്ന ഭാത്തേക്കു കൂടി വേലിയുടെ നിർമ്മാണം നീട്ടണമെന്ന ആവശ്യവും പ്രദേശവാസികൾക്കുണ്ട്. തുറന്ന് കിടക്കുന്ന പ്രദേശത്തുകൂടെ ജനവാസമേഖലയിൽ പ്രവേശിക്കുന്ന കാട്ടാനകൾ വ്യാപകനാശമാണ് ഇവിടങ്ങളിൽ സൃഷ്ടിക്കുന്നത്.