chennithala

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭ ഒന്നും അറിയേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പ്രധാന പദ്ധതിയുടെ തീരുമാനവും മന്ത്രിമാർ അറിയുന്നില്ല. ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി ഇന്ന് മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു ശേഷം കൂടുതൽ മറുപടിയെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇ-മൊബിലിറ്റി പദ്ധതി അടിമുടി ദൂരൂഹത നിറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതിക്ക് ധനമന്ത്രിയും ചീഫ്‌സെക്രട്ടറിയും അനുമതി നൽകിയത്. ധനമന്ത്രി തോമസ് ഐസക്ക് എത്ര മൂടിവച്ചാലും സത്യം പുറത്തു വരും. പദ്ധതിയുടെ മുഴുവൻ വിവരങ്ങളും ജനത്തെ അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇ-മൊബിലിറ്റി പദ്ധതി വഴി 4500 കോടി മുടക്കി 3000 ബസുകൾ വാങ്ങാനുള്ള കൺസൾട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകിയതിലാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കുന്നത്. സെബി നിരോധിച്ച കമ്പനിക്ക് കരാർ നൽകിയത് മുഖ്യമന്ത്രി താത്പര്യമെടുത്താണെന്നാണ് പ്രധാന ആക്ഷേപം.