കൊവിഡ് കാലം ഏറ്രവും കൂടുതൽ ബാധിച്ചത് കലാകാരന്മാരെയാണ്. ലോക്ഡൗണ്‍ കാരണം മിമിക്രി-നാടന്‍പാട്ടു കലാകാരനും നടനുമായ സുധീഷ് അഞ്ചേരി ഉപജീവനത്തിനായി മല്‍സ്യവില്‍പന നടത്തുകയാണ്. കുരീച്ചിറ സെന്റ് ജോസഫ് സ്കൂളിലെ ഡ്രോയിംഗ് അദ്ധ്യാപകൻ കൂടിയാണ് നടനും മിമിക്രി താരവുമായ സുധീഷ് അഞ്ചേരി. കൊവിഡ് ഭീഷണിയിൽ വരുമാനം നിലച്ച സുധീഷ് തന്റെ പഴയ തട്ടകമായ മീൻവിൽപ്പനയിലേയ്ക്ക് മടങ്ങിയെത്തി. തൃശൂർ പടവരോട് സെന്റ്രറിലാണ് മീൻ വിൽപ്പന. ഇരുപത്തിരണ്ട് വർഷമായി മാർക്കറ്റിൽ തൊഴിലാളിയായിരുന്ന സുധീഷ് പത്തോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഒരു തമിഴ് പടവും റിലീസ് ആകാനുണ്ട്. കൊവിഡ് പ്രതിസന്ധി നീങ്ങി സ്കൂളുകൾ തുറന്ന്, ഷൂട്ടിംഗ് ആരംഭിക്കുന്നത് വരെ ഈ മേഖലയിൽ തുടരാനാണ് സുധീഷിന്റെ തീരുമാനം. നാലുപേരുടെ പാർട്ണർഷിപ്പിലാണ് ഈ സംരംഭം ആരംഭിച്ചതെന്നും ഇതിനു പിന്നിൽ നിരവധി സുഹൃത്തുക്കളുടെ പിന്തുണയുണ്ടെന്നും സുധീഷ് പറയുന്നു. കൊച്ചിൻ കലാഭവനിൽ നിന്നും മിമിക്രി പഠിച്ച് സുധീഷ് കലാഭവൻ മണിയുടെ ആരാധകൻ കൂടിയാണ്.