olikhan

ന്യൂഡൽഹി: സ്വന്തം പാർട്ടിയിൽ നിലനിൽപ്പ് പ്രതിസന്ധിയിലായ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിക്ക് സഹായത്തിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നേപ്പാൾ ഭരണപക്ഷപാർട്ടിയായ നേപ്പാൾ കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ നിലവിൽ തനിക്കെതിരായ കലഹത്തിന് കാരണം ഇന്ത്യയും രാജ്യത്തെ ചില രാഷ്ട്രീയപ്രവർത്തകരുമാണെന്നായിരുന്നു ഒലിയുടെ ആരോപണം. തർക്ക മേഖലയായ ലിപുലേക്, കാലാപാനി,ലിംപിയാധുര എന്നിവ ഭൂപടത്തിൽ ചേർത്ത ഒലിയുടെ നടപടിയോടെ ഇന്ത്യയുമായുള‌ള നേപ്പാളിന്റെ ബന്ധം വഷളായിരുന്നു. സ്വന്തം പാർട്ടിയിലും വിവിധ വിഷയങ്ങളാൽ പ്രതിരോധത്തിലായ ഒലി ഇതിനെ തുടർന്ന് കൂടുതൽ പരുങ്ങലിലായി.

ശർമ്മ ഒലിയോട് രാജിവയ്ക്കാൻ പാർട്ടി നേതാവും മുൻ നേപ്പാൾ പ്രധാനമന്ത്രിയുമായ പ്രചണ്ഡ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ്

പ്രചണ്ഡക്ക് സഹായവുമായി ഇമ്രാൻ ഖാൻ സമീപിക്കുന്നത്.

നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തോട് ഒലിയുമായി ഫോണിൽ ബന്ധപ്പെടാനുള‌ള സമയം ആവശ്യപ്പെട്ടിരിക്കുകയാണ് ഇമ്രാൻ ഖാൻ. ഇന്ത്യയുമായുള‌ള പ്രശ്‌നങ്ങൾ തന്നെയാകും ചർച്ചയാകുക. സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത് ഇന്ത്യയാണെന്ന് ഒലി ആരോപിക്കുന്നത് പോലെ കറാച്ചിയിലെ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിലുണ്ടായ സ്‌ഫോടനത്തിന് കാരണം ഇന്ത്യയാണെന്നാണ് ഇമ്രാൻ ഖാൻ ആരോപിക്കുന്നത്. ചൈനയുമായി ഇന്ത്യയുടെ ബന്ധം വഷളായിരിക്കുന്ന സമയത്ത് നിലവിൽ ചൈനയുടെ ആശ്രിതരായ ഈ രണ്ട് രാജ്യങ്ങളുടെയും തലവന്മാർ തമ്മിലെ ചർച്ച സവിശേഷ പ്രാധാന്യമർഹിക്കുന്നുണ്ട്.

കടുത്ത രാജ്യസ്‌നേഹ വികാരം ആളികത്തിച്ച് പാർട്ടിയിൽ പ്രതിരോധത്തിലായ തന്റെ ഇമേജ് തിരികെ പിടിക്കാനാണ് ഒലി ശ്രമിച്ചത്. അതിലൂടെ പാർട്ടിയിലെ തന്റെ എതിരാളികളെ പിന്നിലാക്കാനും. നേപ്പാളിലെ കമ്മ്യൂണിസ്‌റ്റ് പാർട്ടിയിലെ തുല്യ ശക്തരാണ് ശർമ്മ ഒലിയും പ്രചണ്ഡ എന്ന പുഷ്പ കമൽ ദഹലും. ഒലി പ്രധാനമന്ത്രി പദത്തിലെത്താൻ ചൈന ചെലുത്തിയ സ്വാധീനം ഒലിയുടെ വലിയ ചൈനീസ് വിധേയത്വം തുറന്ന് കാട്ടുന്നുണ്ട്.