ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ വാലിയിലെ സംഘർഷത്തിനു ശേഷം പൊട്ടിത്തെറിയുടെ വക്കിലെത്തിയ ഇന്ത്യ-ചൈന ബന്ധത്തിൽ ചൈനയെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ നടപടികളിലേക്ക് കേന്ദ്രം. ഇനി മുതൽ ചെറുകിട വ്യവസായ മേഖലയിൽ ചൈനയിൽ നിന്നുളള നിക്ഷേപത്തിന് അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു.ദേശിയപാത പദ്ധതികളിൽ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്നും, ചെറുകിട വ്യവസായ രംഗത്ത് ചൈനീസ് നിക്ഷേപം അനുവദിക്കില്ലെന്നും കേന്ദ്ര തീരുമാനം.
മുൻപ് ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളെ രാജ്യസുരക്ഷാ കാരണത്താൽ കേന്ദ്രം നിരോധിച്ചിരുന്നു. ജൂൺ പകുതിയോടെ 471 കോടിയുടെ റെയിൽവേ പദ്ധതിയിൽ നിന്ന് ചൈനീസ് കമ്പനിയെ പണിയുടെ പുരോഗതി മോശമായതിനാൽ റെയിൽവേ പുറത്താക്കുകയും ചെയ്‌തിരുന്നു.
നിലവിൽ അതിർത്തിയിൽ കൈയേറിയയിടങ്ങളിൽ നിന്നും ഘട്ടംഘട്ടമായി പിന്മാറുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. സൈനിക വിന്യാസം നടത്തി യുദ്ധസമാനമായ സാഹചര്യം അതിർത്തിയിൽ സൃഷ്‌ടിച്ചിരിക്കുന്ന ചൈനയുമായി സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ നയതന്ത്ര,സൈനിക ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.