തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഡ്രീം കേരള എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവുമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
'വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്ദ്ധരുണ്ട്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തും. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുജനത്തിന് നിർദ്ദേശവും ആശയവും സമർപ്പിക്കും. ആശയം നടപ്പിലാക്കുന്നത് ചർച്ച ചെയ്യാൻ ഹാക്കത്തോൺ നടത്തും. വിദഗ്‌ദ്ധോപദേശം നൽകാൻ യുവ ഐ.എ.എസ് ഓഫീസർമാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങൾ അതത് വകുപ്പുകൾക്ക് വിദഗ്ധ സമിതി നൽകും. ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കും'-മുഖ്യമന്ത്രി പറഞ്ഞു .
മുഖ്യമന്ത്രി ചെയർമാനായ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് ഡോ കെ.എം എബ്രഹാം ചെയർമാനായി സമിതിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ വിർച്വൽ അസംബ്ലിയിൽ അവതരിപ്പിക്കാൻ അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മേയ് ഏഴിന് ശേഷം ഇന്നലെ വരെ 870 വിമാനങ്ങളും മൂന്ന് കപ്പലുകളും വിദേശത്ത് നിന്നെത്തി. 600 ചാർട്ടേർഡ് വിമാനം. യുഎയിൽ നിന്ന് 447 വിമാനങ്ങളിൽ 73000 പേരെത്തി. ആകെ വന്ന 143147 പേരിൽ 52 ശതമാനവും തൊഴിൽ നഷ്ടപ്പെട്ടവരാണ്. വിസ കാലാവധി തീർന്ന 46753 പേരെത്തി. 1543 വിമാനങ്ങൾക്കാണ് അനുമതി നൽകിയത്. കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായക പങ്കാണ് വിദേശത്ത് ജോലി ചെയ്യുന്നവർ നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.