മെക്സിക്കോസിറ്റി: ലോകത്ത് കൊവിഡ് സംഹാരതാണ്ഡവം തുടർന്നുകൊണ്ടിരിക്കെ
മെക്സിക്കോയിൽ 24 മണിക്കൂറിനിടെ 5,681പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 741 പേർ മരിക്കുകയും ചെയ്തു. മെക്സിക്കോ ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമികരോഗ വിദഗ്ദ്ധനായ ജോസ് ലൂയിസ് അലോമിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മെക്സിക്കോയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,31,770 ആയി. 28,510 പേർ ഇതുവരെ മരണത്തിന് കീഴടങ്ങി.
മാർച്ച് 11നാണ് കൊവിഡ് 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ലോകത്ത് ഇതുവരെ 1.8 കോടിയിലേറെപ്പർക്കാണ് കൊവിഡ് പിടിപെട്ടത്. 5.19 ലക്ഷത്തിലേറെ പേർ മരിക്കുകയും ചെയ്തു. അറുപത് ലക്ഷത്തിലേറെപ്പേർ രോഗമുക്തി നേടി. അമേരിക്കയും ബ്രസീലും തന്നെയാണ് ഇപ്പോഴും രോഗവ്യാപനത്തിലും മരണസംഖ്യയിലും ആദ്യസ്ഥാനങ്ങളിൽ. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 27.80 ലക്ഷവും മരണസംഖ്യ 1.30 ലക്ഷവും കവിഞ്ഞു. ബ്രസീലിൽ രോഗികളുടെ എണ്ണം 14.53 ലക്ഷവും മരണസംഖ്യ 60,000 ഉം കഴിഞ്ഞു.
റെംഡിസിവിർ വാങ്ങിക്കൂട്ടി അമേരിക്ക
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ മരുന്ന് അമേരിക്ക വാങ്ങിക്കൂട്ടുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ ഒരു ലക്ഷം കവിയുമെന്ന ആശങ്കക്കിടെയാണ് അമേരിക്കയുടെ ഏകപക്ഷീയമായ നടപടി. ബ്രിട്ടനും യൂറോപ്പുമടക്കം ലോകത്ത് മറ്റൊരു രാജ്യത്തിനും അടുത്ത മൂന്ന് മാസത്തേക്കെങ്കിലും ഈ മരുന്ന് കിട്ടില്ലെന്നാണ് ആശങ്ക. മരുന്നിന്റെ അഞ്ച് ലക്ഷം ഡോസാണ് അമേരിക്ക വാങ്ങിക്കൂട്ടിയത്. പരീക്ഷണാടിസ്ഥാനത്തിൽ കമ്പനി പുറത്തിറക്കിയ ഒരു ലക്ഷത്തി നാൽപ്പതിനായിരം ഡോസ് മരുന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ട്. മരുന്നിന്റെ ഏറിയ പങ്കും അമേരിക്കയ്ക്കാണ് ലഭിച്ചിട്ടുള്ളതെന്ന് ലിവർപൂൾ സർവകലാശാലയിലെ ഗവേഷകൻ ഡോ.ആൻഡ്രൂ ഹിൽ വെളിപ്പെടുത്തി.