kadakampally

തിരുവനന്തപുരം: പാളയം മാർക്കറ്റ് അടച്ചതിന് പിന്നാലെ തലസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഷോപ്പിംഗ് മേഖലകൾ കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും നഗരസഭ നിരീക്ഷണം കർശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ ആന്റിജൻ പരിശോധന രണ്ട് ദിവസത്തിനുള്ളിൽ തുടങ്ങും. നിലവിൽ നഗരം അടച്ചിടേണ്ട സാഹചര്യമില്ല. ഉറവിടം അറിയാത്ത കേസുകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിന്ന് അധികം പോസിറ്റീവ് കേസുകൾ ഇല്ല. എന്നിരുന്നാലും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിൽ കൂടുതൽ കരുതൽ ആവശ്യമുണ്ടെന്നും തമിഴ്നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ നിരന്തരം വന്ന് പോകുന്ന സ്ഥലമാണ് വി.എസ്.എസ്‍.സിയെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വരുന്ന എല്ലാവരെയും പരിശോധിക്കാൻ ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ അവിടെ തന്നെ നിരീക്ഷണത്തിലാക്കണം. നഗരത്തിലേക്ക് അത്യാവശ്യക്കാർ അല്ലാത്തവർ വരരുതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മാരായമുട്ടത്ത് നിന്ന് സേലത്തേക്ക് പോയ ആൾ അവിടെ പോസിറ്റീവായി എന്ന് മന്ത്രി അറിയിച്ചു. ഇതേതുടർന്ന് മാരായമുട്ടത്ത് സ്രവപരിശോധന ശക്തമാക്കി. മാരായമുട്ടത്ത് ബൂത്ത് തല നിരീക്ഷണ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.