കൊച്ചി: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസിലെ അന്വേഷണ വിവരങ്ങളും രേഖകളും വിജിലൻസ് ഇതുവരെ കൈമാറിയില്ലെന്ന് എൻഫോഴ്സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അഞ്ച് തവണ കത്ത് അയച്ചിട്ടും വിജിലൻസിൽ നിന്ന് മറുപടിയുണ്ടായില്ലെന്നാണ് എൻഫോഴ്സ്‌മെന്റ് കോടതിയെ അറിയിച്ചത്.
നോട്ട് നിരോധന കാലത്ത് പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം എൻഫോഴ്സ്‌മെന്റ് മുൻ മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്. നിലവിൽ ഏതാനും സാക്ഷിമൊഴി മാത്രമാണ് കൈമാറിയിട്ടുള്ളതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എൻഫോൻഫോഴ്സ്മെന്റ് വ്യക്തമാക്കി. ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വഷണം തുടങ്ങിയെന്നും സാക്ഷികൾക്ക് നോട്ടീസ് നൽകിയെന്നും ഇ.ഡി കോടതിയെ ബോധിപ്പിച്ചു.