ന്യൂഡൽഹി : ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഇന്ത്യ ചൈന അതിർത്തിയിൽ യുദ്ധസമാനമായ സൈനിക നീക്കത്തിന് സാക്ഷ്യം വഹിക്കുകയാണ്. അതിനാൽ തന്നെ കൊവിഡ് കാലത്തും ലോകത്തിന്റെ ഒരു കണ്ണ് ലഡാക്കിൽ എന്ത് സംഭവിക്കുന്നു എന്നതിലാണ്. എന്നാൽ ലഡാക്കിലെ ചുഷോട്ട് എന്ന കൊച്ചുഗ്രാമത്തിന് ഇങ്ങനെയുള്ള ചിന്തകളൊന്നുമില്ല. കാരണം ഇന്ത്യൻ സൈന്യവുമായി എല്ലാദിവസവും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ ഗ്രാമം.
കേവലം അറുപത്തിമൂന്ന് വീടുകൾ മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്, എന്നാൽ ഈ വീടുകളിലെല്ലാം ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കുന്ന ചെറുപ്പക്കാർ ഉണ്ട് എന്നതാണ് ചുഷോട്ടിനെ വ്യത്യസ്തമാക്കുന്നത്. ഇവിടെയുള്ള യുവതികൾ ജന്മം നൽകുന്ന കുട്ടികൾ ആൺകുട്ടിയാണെങ്കിൽ കുടുംബത്തിന് മകന്റെ ഭാവിയെ കുറിച്ച് അധികം ചിന്തിക്കേണ്ട ആവശ്യമില്ല, പഠിപ്പുകഴിഞ്ഞാൽ പട്ടാളത്തിൽ ചേർക്കണം എന്നതായിരിക്കും അവരുടെ ചിന്ത. വളർന്ന് വരുന്ന കുട്ടികളിലും സൈനിക സേവനത്തിനുള്ള ആഗ്രഹം ചെറുപ്രായത്തിലേ മുളപൊട്ടും.
ചുഷാട്ട് ഗ്രാമത്തിലുള്ളവരുടെ ഈ സ്വഭാവത്തെ കുറിച്ച് സംശയമുള്ളവർ 34കാരിയായ സാറാ ബാനോയ്ക്ക് പറയാനുള്ളത് കേൾക്കുക, സൈനികന്റെ വിധവയായ സാറായ്ക്ക് മൂന്ന് സഹോദരന്മാരാണുള്ളത്, ഇവരെല്ലാം സൈന്യത്തിലാണ്. ഇനി തനിക്കുള്ള രണ്ട് ആൺമക്കളുടെ കാര്യത്തിലും സാറായ്ക്ക് ആധിയൊന്നുമില്ല, സൈന്യത്തിൽ ചേർക്കാം. എന്നാൽ രണ്ട് പെൺമക്കളുടെ കാര്യത്തിലാണ് ഇവരുടെ ആശങ്ക. അതിർത്തി പ്രദേശമായതിനാൽ ഉന്നത പഠനത്തിനായുള്ള സൗകര്യങ്ങളൊന്നുമില്ലെന്നാണ് ഇവരുടെ ദു:ഖം. സൈന്യത്തിൽ ചേരുന്ന യുവാക്കൾക്കും ഉന്നത വിദ്യാഭ്യാസം ലഭിക്കാത്തത് ഉയർന്ന റാങ്കുകളിലേക്കുള്ള സ്ഥാനത്തിന് തടസമാകാറുണ്ട്.
ലഡാക്കിലെ ഭൂപ്രകൃതിയുമായും ദുർഘടമായ പാതകളുമായും എളുപ്പം ഇണങ്ങുന്നതോടെ ചൈനയുമായുള്ള അതിർത്തിയിൽ മുൻനിരയിൽ തന്നെ ചുഷോട്ട് ഗ്രാമത്തിൽ നിന്നുള്ള സൈനികരുണ്ടാവും. 1971ലെ ഇന്ത്യ പാക് യുദ്ധത്തിൽ പങ്കെടുത്ത ഗുലാം മുഹമ്മദിന്റെ രണ്ട് മക്കളും സൈനികരാണ്. ഒരാൾ സിയാച്ചിൻ മേഖലയിലാണ് മറ്റൊരാൾ ഗാൽവാനിലും.