ബെയ്ജിംഗ്: അതിർത്തിയിലെ സ്ഥിതിഗതികൾ വഷളാക്കിയേക്കാവുന്ന ഒരു പ്രവർത്തനത്തിലും ഒരു കക്ഷിയും ഏർപ്പെടരുതെന്ന നിലപാടുമായി ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദർശനത്തിന് പിന്നാലെയാണ് മറുപടിയുമായി ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ സ്ഥിതിഗതികൾ തണുപ്പിക്കുന്നതിനുള്ള ആശയവിനിമയത്തിലും ചർച്ചകളിലുമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം എടുത്ത് പറയാതെ ആയിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം.
ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലഡാക്കിലെത്തിയത്. ഉന്നത ഉദ്യോഗസ്ഥർ മേഖലയിലെ സൈനിക വിന്യാസവും ചൈനയുമായുള്ള സൈനികതല ചർച്ചയുടെ പുരോഗതിയും പ്രധാനമന്ത്രിയെ അറിയിച്ചു. അതിർത്തി സംഘർഷത്തിൽ പരിക്കേറ്റ സൈനികരേയും പ്രധാനമന്ത്രി സന്ദർശിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ ദൃഢനിശ്ചയത്തെ ലോകത്താർക്കും തോൽപ്പിക്കാനാവില്ലെന്നായിരുന്നു അതിർത്തിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രാജ്യത്തിന് മുഴുവൻ സൈന്യത്തിന്റെ കഴിവിൽ പൂർണവിശ്വാസമുണ്ട്. രാജ്യം വീരജവാന്മാരുടെ കരങ്ങളിൽ സുരക്ഷിതമാണ്. സ്വയംപര്യാപ്തമാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിന് സൈന്യം മാതൃകയാണെന്നും പ്രധാനമന്ത്രി ലഡാക്കിൽ സൈനികരെ അഭിസംബോധന ചെയ്‌തു കൊണ്ട് പറഞ്ഞു.