ബാങ്കോക്ക് : സ്‌കൂളിൽ പോകാൻ മടിപിടിച്ചിരുന്ന കുട്ടികൾക്ക് ഇപ്പോൾ സ്‌കൂളിൽ പോയാൽ മതിയെന്നാണ് അവസ്ഥ. എത്രനാളെന്ന് വച്ചാണ് കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പേരിൽ വീട്ടിലിരിക്കുന്നത്. അങ്ങനെ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തായ്‌ലന്റിലെ കുട്ടികൾ സ്‌കൂളുകളിലേക്ക് മടങ്ങിയത്. എന്നാൽ അവിടെ അവരെ കാത്തിരുന്നത് സ്വയം തടവിലാക്കുന്ന കാഴ്ചകളായിരുന്നു.
മേയ് മാസം പകുതിയോടെയാണ് തായ്ലന്റിൽ സാധാരണ അദ്ധ്യായനം ആരംഭിക്കുക. എന്നാൽ കൊവിഡ് ഭീതി കാരണം മൂന്ന് മാസം വൈകി ഇപ്പോഴാണ് സ്‌കൂളുകൾ തുറന്നത്. വടക്കൻ ബാങ്കോക്കിലെ ഒരു സ്‌കൂൾ കാഴ്ചയാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇവിടെയുള്ള കുട്ടികൾക്ക് തമ്മിൽ സമ്പർക്കം വരാത്ത വിധമുള്ള സജ്ജീകരണമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ചയോളം സ്വയം നിരീക്ഷണത്തിലാക്കി അസുഖത്തിന്റെ ലക്ഷണമൊന്നും ഇല്ലെന്ന് പൂർണ ബോദ്ധ്യം വരുന്നവരെ മാത്രമാണ് സ്‌കൂളുകളിലേക്ക് വരാൻ അനുമതി നൽകിയത്.
പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്. ഇതിന് പകരമായി സ്‌കൂളുകൾ പ്രൈവറ്റ് ബസുകളാണ് ഉപയോഗിക്കുന്നത്. സ്‌കൂളിൽ എത്തിയാലുടൻ അദ്ധ്യാപകർ കുട്ടികളുടെ താപനില പരിശോധിക്കും, മാസ്‌ക് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പിക്കും. ഇത് കൂടാതെ ഫേസ്ഷീൽഡുകളും അത്യാവശ്യ സന്ദർഭങ്ങളിൽ നൽകും. ഈ കടന്പകളൊക്കെ കഴിഞ്ഞ് ക്ലാസ് മുറിയിൽ പ്രവേശിച്ച കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട ക്ലാസ് മുറികൾ കണ്ടപ്പോഴാണ് ശരിക്കും കണ്ണുതള്ളിയത്. ബാലറ്റ് ബോക്സ് പോലെ ഓരോ ടേബിളിലും ഗ്ലാസ് കൊണ്ട് മറച്ചിട്ടുണ്ട്. അടുത്തടുത്ത ടേബിളുകളിൽ പഠിക്കുന്ന കുട്ടികൾ തമ്മിൽ സമ്പർക്കം വരാതിരിക്കുവാനാണിത്. ആഹാരം കഴിക്കാനുള്ള ഇടത്തും ഇതുപോലെ തന്നെ ഗ്ലാസ് ഷീൽഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളിലെ ഓർമ്മകളുള്ള ആർക്കും ഈ കാഴ്ചകൾ ഉൾക്കൊള്ളാനാവില്ല, പക്ഷേ കൊവിഡ് ഭീതി നിറഞ്ഞ ഇക്കാലത്ത് ഇത്രയും സുരക്ഷ നൽകുന്നത് എത്രത്തോളം അനിവാര്യമാണെന്ന് ഈ ക്ലാസ്റൂം ഓർമ്മിപ്പിക്കുന്നു.